കൊച്ചി: ഇടുക്കി ദേവികുളത്തെ കുണ്ടല സാന്റോസ് കോളനിയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി പളനിസാമിയെ വധിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച രണ്ടു പ്രതികളെ മോചിപ്പിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. സംഭവ സമയത്ത് ഇരുവർക്കും പ്രായപൂർത്തി ആയിരുന്നില്ലെന്ന് കണ്ടെത്തിയാണ് സഹോദരങ്ങളായ മഹേഷ്, രാജേഷ് എന്നിവരെ മോചിപ്പിക്കാൻ ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടത്.
2004 മേയ് 21നാണ് പളനിസാമി കൊല്ലപ്പെട്ടത്. അയൽവാസി സെബാസ്റ്റ്യൻ, ഭാര്യ കുട്ടിയമ്മ, മക്കളായ മഹേഷ്, രാജേഷ് എന്നിവരായിരുന്നു പ്രതികൾ. നാല് പേരെയും തൊടുപുഴ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി 2016ൽ തള്ളിയിരുന്നു. ഈ സമയത്തൊന്നും തങ്ങൾക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന വിഷയം ഇവർ ഉന്നയിച്ചിരുന്നില്ല. നാഷണൽ ലീഗൽ സർവീസ് സൊസൈറ്റി രാജ്യത്ത് ജയിലുകളിൽ കഴിയുന്ന കുട്ടികളുടെ കണക്കെടുത്തപ്പോഴാണ് മഹേഷിനും രാജേഷിനും സംഭവസമയത്ത് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഹൈക്കോടതി നിർദ്ദേശപ്രകാരം തൊടുപുഴ സെഷൻസ് ജഡ്ജ് നടത്തിയ അന്വേഷണത്തിലും ഇത് സ്ഥിരീകരിച്ചു.
13 വർഷം ജയിലിൽ കഴിയേണ്ടിവന്ന പ്രതികളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതിനാൽ നഷ്ടപരിഹാരം വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഭാഗം കേൾക്കുന്നതിനായി ഹർജി 15ന് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |