അടുത്തിടെയായി പച്ചക്കറികൾ ഉൾപ്പടെ നിരവധി ഭക്ഷണ ഉൽപ്പന്നങ്ങൾക്ക് അനിയന്ത്രിതമായി വില ഉയരുകയാണ്. കഴിഞ്ഞ വർഷം നവംബറോടുകൂടിയാണ് ഇത്തരത്തിലുളള ഒരു പ്രവണത രാജ്യമൊട്ടാകെ കണ്ടുതുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനമാണ് പ്രധാന കാരണം. അന്നുമുതലേ കർഷകരടക്കം നിരവധി വിദഗ്ദ്ധർ ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിനുളള കൂടുതൽ കാരണങ്ങൾ കണ്ടെത്താൻ പഠനങ്ങൾ നടത്തുകയാണ്. മൺസൂൺ മഴ എത്തിയിട്ടും സാധനങ്ങളുടെ വിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ല. ഇന്ത്യയിൽ ഭക്ഷ്യസാധനങ്ങളുടെ വില ഉയരാൻ കാരണമെന്താണെന്ന് പരിശോധിക്കാം.
പ്രതികൂല കാലാവസ്ഥ
കഴിഞ്ഞ വർഷം രാജ്യത്ത് അനുഭവപ്പെട്ട ഉഷ്ണതരംഗം വിവിധയിടങ്ങളിൽ പച്ചക്കറികൾ, പയറുവർഗങ്ങൾ, തുടങ്ങിയ സാധനങ്ങളുടെ വിതരണത്തിൽ കുറവുണ്ടാക്കി. സാധാരണ രീതിയിൽ ഓരോവർഷവും ഉൽപ്പന്നങ്ങൾ വിളവെടുക്കുന്നതിൽ നിന്നും വളരെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇത് സാധനങ്ങളുടെ വിലവർദ്ധനവിനും കാരണമായി.
സാധനങ്ങൾ വിതരണം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ
സാധാരണ താപനിലയിൽ നിന്ന് നാല് മുതൽ ഒമ്പത് ഡിഗ്രി സെൽഷ്യസ് വരെ താപനില ഇത്തവണ വർദ്ധിച്ചിരുന്നു. ഇത് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിൽ കൊടിയ ചൂടിന് കാരണമായി. ഇതോടെ സവാള, തക്കാളി, ചീര, വഴുതനങ്ങ തുടങ്ങിയവ കേടുപാടുകൾ കൂടാതെ സൂക്ഷിച്ചുവയ്ക്കാൻ സാദ്ധ്യമല്ലാതായി.
സീസണുകൾ അനുസരിച്ചുളള കൃഷി
സാധാരണയായി കർഷകർ മൺസൂൺ മഴയ്ക്ക് മുൻപ് അതായത് ജൂൺ മുതൽ സെപ്റ്റംബർ മാസങ്ങൾക്കിടയിലാണ് കാർഷികപ്രവർത്തനങ്ങൾ ആരംഭിക്കാറുളളത്. പക്ഷെ ഈ വർഷം ഉഷ്ണതരംഗവും ജലക്ഷാമവും കാരണം കൃത്യമായ രീതിയിൽ കൃഷി ചെയ്യാനും സാധിച്ചില്ല.
എന്തുകൊണ്ട് മൺസൂൺ സഹായിച്ചില്ല
സാധാരണയായി വർഷം തോറും മൺസൂൺ മഴ നേരത്തേ രാജ്യത്ത് എത്താറുണ്ട്. ഇത് കാർഷിക പ്രവർത്തനങ്ങളിൽ പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയെ വളരെയധികം സഹായിച്ചു. എന്നാൽ ഇത്തവണ 18 ശതമാനം മഴക്കുറവ് ഉണ്ടായി. ഇതോടെ വിളകൾ കൃഷി ചെയ്യുന്നതും വൈകിപ്പിച്ചു. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണമനുസരിച്ച് ഈ മാസം മുതൽ ശരാശരിയിൽ കൂടുതൽ മഴപെയ്യുമെന്നാണ് പ്രതീക്ഷ. ഇത് കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിൽ ആശ്വാസമുണ്ടാക്കുമെന്നും നിരീക്ഷണമുണ്ട്.
എപ്പോൾ വില കുറയും?
സാധാരണ ലഭിക്കുന്നതുപോലെ ഇനി രാജ്യത്തുടനീളം തരക്കേടില്ലാത്ത തരത്തിൽ മഴ ലഭിക്കുകയാണെങ്കിൽ ഓഗസ്റ്റ് മുതൽ പച്ചക്കറി വിലയിൽ നേരിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ഈ സമയങ്ങളിൽ വെളളപ്പൊക്കമോ അല്ലെങ്കിൽ വീണ്ടും ഉഷ്ണതരംഗമോ ഉണ്ടായാൽ പഴയ അവസ്ഥ തന്നെ വീണ്ടും ഉണ്ടാകും. വിതരണം കൃത്യമായി നടക്കാത്തതിനാൽ പാൽ, ധാന്യങ്ങൾ, പയറുവർഗങ്ങൾ തുടങ്ങിയവയുടെ വില ഉടൻ കുറയാൻ സാദ്ധ്യതയില്ല.
ഒരു കാലത്ത് രാജ്യത്ത് സുലഭമായി ലഭിച്ചിരുന്ന ഗോതമ്പിന്റെ വിലയിലും അനിയന്ത്രിതമായ വർദ്ധനവാണ് ഉണ്ടായത്. ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുളള പദ്ധതികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഗോതമ്പിന്റെ വില വീണ്ടും ഉയരാനാണ് സാദ്ധ്യത. നെല്ലിന്റെ താങ്ങുവിലയിൽ വർദ്ധനവ് വരുത്തിയത് അരിയുടെ വില കുത്തനെ ഉയരാൻ കാരണമാകും.
കേരളത്തിലെ അവസ്ഥ പരിതാപകരം
സംസ്ഥാനത്തും പച്ചക്കറി വില കുതിച്ചുയരുകയാണ്. ബീൻസ്, പാവയ്‌ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 രൂപ കടന്നിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില 80ലെത്തി. വരും ദിവസങ്ങളിലും വിലവർദ്ധനവ് തുടരുമെന്നാണ് വിപണി നൽകുന്ന സൂചന. മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെ പച്ചക്കറിക്കും കുത്തനെ വില ഉയർന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിച്ചിട്ടുണ്ട്.പച്ചക്കറികൾക്ക് രണ്ടാഴ്ച മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികമാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ച കൂടി വിലക്കയറ്റം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ഹോർട്ടിക്കോർപ്പും സർക്കാരും. ഉള്ളിയും ബീൻസുമടക്കം പച്ചക്കറികൾക്ക് പത്ത് മുതൽ 25 രൂപ വരെ വില ഉയർന്നിട്ടുണ്ട്.
പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കേരളത്തിൽ കുതിക്കുകയാണ്. തുവരപരിപ്പ് കിലോയ്‌ക്ക് 170 -190 രൂപ വരെ വിലയുണ്ട്, ചെറുപയർ 150, വൻപയർ 110, ഉഴുന്ന് പരിപ്പ് 150, ഗ്രീൻപീസ് 110, കടല 125 എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം. ട്രോളിംഗ് നിരോധനം കാരണം മത്സ്യവിലയും കുതിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |