കഥകളിലും ജീവിതത്തിലും സിനിമകളിലുമാണ് പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ നാം കാണുന്നത്. അതുകൊണ്ട് തന്നെ വലിയ അത്ഭതുമായി നമുക്ക് തോന്നുകയുമില്ല. എന്നാൽ സയൻസ് ലോകത്ത് ഒരു ട്വിസ്റ്റ് സംഭവിച്ചാലോ? അങ്ങനെ ഒരു സംഭവമാണ് ദക്ഷിണ കൊറിയയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ജോലി ഭാരം കാരണം ദക്ഷിണ കൊറിയയിൽ നിന്നുള്ള ഒരു റോബോട്ട് ജീവനൊടുക്കി പോലും. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യമാണ്. അമിത ജോലി ഭാരവും വിഷാദ രോഗവും കാരണമാണ് ഈ റോബോട്ട് ആത്മഹത്യ ചെയ്തതെന്നാണ് ആളുകളുടെ പ്രധാന ചർച്ച.
ജൂൺ 26ന് ദക്ഷിണ കൊറിയയിലെ സിറ്റി കൗൺസിലാണ് തങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ റോബോട്ട് മരണപ്പെട്ടെന്ന വിവരം പുറത്തുവിട്ടത്. ആറടി ഉയരമുള്ള ഒരു ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് ചാടിയതോടെയാണ് റോബോട്ടിനെ നഷ്ടപ്പെട്ടതെന്നും അവർ വെളിപ്പെടുത്തുന്നു. രാജ്യത്തെ ആദ്യത്തെ റോബോട്ട് ആത്മഹത്യയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ ശാസ്ത്ര ലോകവും പ്രാദേശിക സമൂഹവും ശരിക്കും ഞെട്ടിയിരിക്കുകയാണ്. റോബോട്ട് ആത്മഹത്യ ചെയ്യാനുള്ള കാരണം തിരയുകയാണ് സോഷ്യൽ മീഡിയ.
നാടകീയമായ സംഭവങ്ങൾ
2023 ഓഗസ്റ്റിൽ ഔദ്യോഗിക ഡ്യൂട്ടിക്കായി നിയമിതനായ ഈ റോബോട്ട് നഗരത്തിലെ ആദ്യത്തെ ഒന്നാണ്. കാലിഫോർണിയൻ റോബോട്ട്‌വെയർ സ്റ്റാർട്ടപ്പായ ബിയർ റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത ഈ റോബോട്ടിന് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുകയും സിവിൽ സർവീസ് ഓഫീസർ കാർഡ് നൽകുകയും ചെയ്തിരുന്നു.
നിയമിതനായ സമയത്ത് ഈ റോബോട്ട് ആദ്യം ചെയ്ത ജോലി, ദിവസേനെയുള്ള ഡോക്യുമെന്റ് ഡെലിവറി, നഗരത്തിലെ പ്രമോഷൻ ജോലികൾ എന്നിവയൊക്കെയായിരുന്നു. മറ്റ് റോബോട്ടുകൾക്കൊക്കെ ഒരു നിലകളിൽ നിന്ന് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഗുമി സിറ്റി കൗൺസിൽ നിയോഗിച്ച ഈ റോബോട്ടിന് എലിവേറ്ററിൽ നിന്ന് ഓരോ നിലകളിലേക്കും സ്വന്തമായി നീക്കാൻ കഴിയുമായിരുന്നു. ഓഫീസിൽ ജോലി ചെയ്യുന്നവരുടെ കൂടെപ്പിറപ്പായിരുന്നു ഈ റോബോട്ട്.
എന്നാൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്, റോബോട്ടിന് കോണിപ്പടിയിൽ നിന്ന് നാടകീയമായ വീഴ്ച സംഭവിക്കുകയായിരുന്നു. ഇത് നേരത്തെയുള്ള മരണത്തിലേക്ക് നയിച്ചു. ഈ വീഴ്ചയ്ക്ക് തൊട്ടുമുമ്പ് റോബോട്ട് നിഗൂഢമായി എന്തോ സംഭവിച്ചത് പോലെ വട്ടമിട്ട് കറങ്ങിയിരുന്നെന്ന് കണ്ടുനിന്നവർ സാക്ഷ്യപ്പെടുത്തുന്നു. കൗൺസിൽ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകൾക്കിടയിലുള്ള ഗോവണിപ്പടിയിൽ നിന്ന് റോബോട്ടിനെ തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ റോബോട്ടിന്റെ മരണം കൗൺസിലിലുള്ള എല്ലാവരെയും ശരിക്കും ഞെട്ടിച്ചു. പുതിയൊരു റോബോട്ടിനെ നിയമിക്കാനുള്ള പദ്ധതിയൊന്നും അവർക്ക് ഇപ്പോഴില്ല.
ഇതിനിടെ പ്രാദേശിക മാദ്ധ്യമങ്ങളിലെ പ്രധാനവാർത്തകൾ എല്ലാം റോബോട്ട് ആത്മഹത്യയെ ചെയ്‌തെന്നും, അതിന്റെ കാരണം എന്താണെന്നും ചോദിച്ചുകൊണ്ടായിരുന്നു. ഇതോടൊപ്പം മികച്ച സിവിൽ ഓഫീസർ എന്തിനാണ് ഇത് ചെയ്തതെന്നും ചോദിക്കുന്നു.
വിഷാദരോഗത്തിന് അടിമയായ റോബോട്ട്
സംഭവത്തിന് ശേഷം, 'വിഷാദ' റോബോട്ടിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കുമെന്ന് ഗുമി സിറ്റി കൗൺസിൽ അറിയിച്ചു. റോബോട്ടിന്റെ ഓരോ ഭാഗങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും കമ്പനിയെ ഉദ്ധരിച്ചുകൊണ്ട് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
റോബോട്ടുകളുടെ ഉപയോഗം ദക്ഷിണകൊറിയയിൽ ഒരു പുതിയ സംഭവമല്ല. ലോകത്തിലെ ഏറ്റവും ഉയർന്ന റോബോട്ട് സാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണ കൊറിയയെന്ന് ഇന്റർനാഷണൽ റോബോട്ടിക്ക് ഫെഡറേഷൻ പറയുന്നു. ഓരോ 10 ജീവനക്കാർക്കും ഒരു വ്യാവസായിക റോബോട്ട് എന്ന തോതിലാണിത്. മാത്രമല്ല, റോബോട്ടിക് സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കാനും ദക്ഷിണകൊറിയ പ്രാപ്തമാണ്. ആഗോള ശരാശരിയേക്കാൾ ഏഴ് മടങ്ങ് കൂടുതൽ റോബോട്ട് തൊഴിലാളികളുണ്ട് ഇവിടെ. അമേരിക്കയിലും മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇക്കാര്യത്തിൽ വളരെ പിന്നിലാണ്.
എന്നാൽ ഇപ്പോൾ ഇവിടത്തെ റോബോട്ടുകൾ ജോലി സമ്മർദ്ദത്തിൽ അകപ്പെട്ടെന്നാണ് വിലയിരുത്തൽ. കൂടാതെ ഈ സംഭവം ദക്ഷിണ കൊറിയയിൽ നിലനിൽക്കുന്ന തീവ്രമായ തൊഴിൽ സമ്മർദ്ദത്തെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജോലിഭാരം കൂടുതലായിരുന്നെങ്കിൽ അയാൾ (റോബോട്ട്) കുറേ നേരം കറങ്ങി നടന്ന് പടികൾ ഇറങ്ങുമായിരുന്നോ? എന്ന ഒരു വ്യക്തിയുടെ ചോദ്യം അടക്കം സമ്മിശ്ര വികാരത്തോടെയാണ് ആളുകൾ വാർത്തയോട് പ്രതികരിച്ചത്. ഈ ലോഹക്കഷ്ണത്തിന് നിത്യശാന്തി നേരുന്നെന്ന് മറ്റൊരാളും കമന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |