ബലക്ഷയം കണ്ടെത്തിയിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുമ്പോൾ കാലവർഷം കനത്തതോടെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ അപകടവസ്ഥ വർദ്ധിപ്പിച്ച് ചോർച്ചയും തുടങ്ങിയിരുക്കുകയാണ്. ചെറിയ മഴ പെയ്താൽ പോലും കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോർന്നൊലിക്കുകയാണ്. മഴയത്ത് കുടയുമായി സ്റ്റാൻഡിലേക്ക് എത്തുന്ന യാത്രക്കാർക്ക് സ്റ്റാൻഡിലെത്തിയാലും കുട മടക്കേണ്ട എന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തി.
കോഴിക്കോട് മാവൂർ റോഡിൽ കെ.ടി.ഡി.എഫ്.സി കോടികൾ മുടക്കി കെ.എസ്.ആർ.ടി.സിക്കായി പണിത ബഹുനിലകെട്ടിടങ്ങൾ യാത്രാക്കാർക്ക് ഭീഷണി ഉയർത്തുന്നത്. കോടിക്കണക്കിന് രൂപ ചെലവിൽ പതിനൊന്ന് നിലകളിലായി 2015 ലാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പുറമെ നിന്ന് നോക്കുമ്പോൾ യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തോന്നുമെങ്കിലും ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നല്ലാതെ യാത്രക്കാർക്ക് ഒരു ചായകുടിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ലെന്നതാണ് സത്യം. നൂറുകണക്കിന് യാത്രക്കാരാണ് പ്രതിദിനം ജില്ലയിൽ ഈ സ്റ്റാൻഡിനെ ആശ്രയിക്കുന്നത്. കെട്ടിടത്തിന് പ്രകടമായ ബലക്ഷയമുണ്ടെന്ന ചെന്നെെ ഐ.ഐ.ടിയുടെ റിപ്പോർട്ട് പുറത്തുവന്നിട്ട് മാസങ്ങളായിട്ടും യാതൊരു അടിയന്തര നടപടികളും ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
മഴയത്ത് ചോർച്ചയും
ബലക്ഷയം പരിഹരിക്കാൻ നടപടി വെെകുമ്പോഴും ടെർമിനലിന്റെ തൂണുകളടക്കമുള്ള കെട്ടിടത്തിന്റെ പലഭാഗത്തും കേടുപാടുകൾ കൂടി വരികയാണ്. മഴ ശക്തമായതോടെ പല ഭാഗങ്ങളും ചോരാൻ തുടങ്ങി. യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന ഭാഗങ്ങളിലെ തൂണുകളുടെ മുകൾ വശമാണ് ചോരുന്നത്. മഴയ്ക്കു ശേഷവും ടെർമിനലിനുള്ളിൽ ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ ചവിട്ടി വേണം യാത്രാക്കാർ ബസ് കയറാൻ. ബസ് കിട്ടാനുള്ള ഓട്ടത്തിനിടയിൽ യാത്രക്കാർ വെള്ളത്തിൽ തെന്നി വീഴുന്നതും പതിവാണ്. ബസ് ടെർമിനലിന്റെ പല ഭാഗങ്ങളിലുള്ള സീലിംഗ് അടർന്നുവീഴുന്നതും യാത്രക്കാരുടെ ഭീതി വർദ്ധിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ഡിപ്പോ ഓഫീസ് കെട്ടിടത്തിലെ ചോർച്ച കാരണം ശുചിമുറികൾ പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയുമുണ്ട്. നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. പട്ടാപ്പകൽ പോലും ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ ടെർമിനലിൽ ഇരുട്ടിലാണ്. ദിനംപ്രതി വിവിധ ജില്ലകളിൽ നിന്നുൾപ്പെടെ നിരവധിപേരാണ് ഇവിടെയെത്തുന്നത്. മഴയത്ത് ചോർന്നൊലിക്കുന്നതിനാൽ ഭാരമേറിയ ബാഗുകളും ദീർഘദൂര യാത്രക്കാർക്ക് നിലത്ത് വയ്ക്കാനും സാധിക്കുന്നില്ല. ബസ് കാത്തു നിൽക്കുന്ന പ്രായമായ വയോധികർ ഉൾപ്പെടെ സ്റ്റാൻഡിൽ ഇരിക്കാൻ മതിയായ ഇരിപ്പിടങ്ങൾ ഇല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ബസ് സ്റ്റാൻഡിലേക്ക് കയറ്റി നിറുത്തുമ്പോഴും തിരിച്ചിറക്കുമ്പോഴും ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ ബസുകൾ ടെർമിനലിലെ തൂണുകൾക്കിടയിൽ പെടുന്നതും പതിവാണ്. ഓരോ ദിവസവും കേടുപാടുകളുമായി കെ.എസ്.ആർ.ടി.സി വർക് ഷോപ്പിലെത്തുന്നത് നിരവധി ബസുകളാണ്.
തുടർനടപടികളില്ല
അന്താരാഷ്ട്ര നിലവാരത്തിലെന്ന് കൊട്ടിഘോഷിച്ച ടെർമിനലിന് വീഴ്ചകളുടെ പരമ്പരകളാണ്. കെട്ടിടത്തിന്റെ ചോർച്ചയും ബലക്ഷയവും മാറ്റമില്ലാതെ തുടരുമ്പോഴും അധികൃതർ മൗനവും തുടരുകയാണ്. ടെർമിനലിന് ബലക്ഷയമുണ്ടെന്ന് വിജിലൻസ് ഉൾപ്പെടെ കണ്ടെത്തിയിട്ടും തുടർ പ്രവർത്തനങ്ങളൊന്നും ഇനിയുമുണ്ടായിട്ടില്ല. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ഐ.ഐ.ടി നിർദ്ദേശത്തെയും ആരും ഗൗനിക്കുന്നില്ല. ടെർമിനൽ ബലപ്പെടുത്തേണ്ടത് പാട്ടത്തിനെടുത്ത ആലിഫ് ബിൽഡേഴ്സ് തന്നെയാണെന്ന് കെ.ടി.ഡി.എഫ്.സിയും ഇതിൽ എതിർപ്പുമായി ആലിഫും രംഗത്തെത്തിയതോടെ വിഷയം കൂടുതൽ സങ്കീർണ്ണമായി. ബലപ്പെടുത്തിയശേഷം മാത്രമേ കെ.ടി.ഡി.എഫ്.സി.യിൽനിന്ന് കെട്ടിടം ഏറ്റെടുക്കൂവെന്നാണ് ആലിഫ് ബിൽഡേഴ്സിന്റെ നിലപാട്. ഇതിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരുമെന്നാണ് നിലവിലെ തീരുമാനം.
നിർമ്മാണത്തിൽ അപാകത?
നിർമ്മാണത്തിൽ അപാകതയുള്ളതായി തുടക്കം മുതൽ ആരോപണമുയർന്നിരുന്നു. ഇതിനിടെയാണ് 2021ൽ കെട്ടിടം 30 വർഷത്തേക്ക് ആലിഫ് ബിൽഡേഴ്സിന് തുച്ഛമായ വാടക നിശ്ചയിച്ച് പാട്ടത്തിന് നൽകിയത്. പിന്നാലെയാണ് ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി റിപ്പോർട്ടും പുറത്തുവന്നത്. ടെർമിനലിലെ 95 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്നാണ് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട്. 80 ശതമാനം ബീമുകളും 20 ശതമാനം സ്ലാബുകളും ശക്തിപ്പെടുത്തണമെന്നും ബലപ്പെടുത്തലിന് 35 കോടി ചെലവാകുമെന്നും വിദഗ്ദ്ധ സംഘം നിർദേശിച്ചു. സർക്കാർ സമിതി മൂന്നുവട്ടം ഐ.ഐ.ടി വിദഗ്ദ്ധരുമായി ചർച്ച നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ആറുമാസംകൊണ്ട് കെട്ടിടം ബലപ്പെടുത്തുമെന്നായിരുന്നു മുൻ ഗതാഗതമന്ത്രി ആന്റണി രാജു നൽകിയ ഉറപ്പ്. പക്ഷേ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടില്ല. ടെർമിനൽ ബലപ്പെടുത്തിയെടുക്കാൻ നിർമ്മാണച്ചെലവിന്റെ പകുതി തുക വേണമെന്നിരിക്കെ ഈ പണത്തിനായി കെ.എസ്.ആർ.ടി.സി ഭൂമി കെ.ടി.ഡി.എഫ്.സിക്ക് കൈമാറുന്നതിനുള്ള നീക്കങ്ങളും തുടങ്ങി. നടപടികൾ വൈകിയതിനെതുടർന്ന് കെട്ടിടം ബലപ്പെടുത്തി ഉടൻ കൈമാറണമെന്ന ആവശ്യവുമായി ആലിഫ് ഹൈക്കോടതിയെ സമീപിച്ചു. കെട്ടിടം നിലവിലെ അവസ്ഥയിൽതന്നെ ഏറ്റെടുക്കണമെന്നാണ് ധാരണയെന്നും ബലപ്പെടുത്തൽ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നും കെ.ടി.ഡി.എഫ്.സി ഹൈക്കോടതിയെ ബോധിപ്പിച്ചു. അതേ സമയം കെട്ടിടം ഏറ്റെടുത്തില്ലെന്ന് ആലിഫ് പറയുമ്പോഴും താഴെ നിലയിലെ പാർക്കിംഗ്, ബസ് സ്റ്റാൻഡിന് മുകൾനിലയിലെ കടകൾ എന്നിവയിൽനിന്നുള്ള വാടക പിരിക്കുന്നത് ആലിഫാണ്. കെ.ടി.ഡി.എഫ്.സിക്കോ കെ.എസ്.ആർ.ടി.സിക്കോ ഇതിൽ ഒരു പങ്കും നൽകുന്നില്ല.
ടെർമിനലിന്റെ അപാകതകൾ പരിഹരിക്കാതെ അധികൃതർ മുന്നോട്ട് പോകുമ്പോഴും യാത്രക്കാർ നേരിടുന്ന പ്രശ്നത്തിന് പരിഹാരത്തിന് ഇനി എത്ര നാൾ കൂടി കാത്തിരിക്കണമെന്നാണ് ഉയരുന്ന ചോദ്യം. ജീവനക്കാരുടെയും യാത്രക്കാരുടെയും ഭാഗത്ത് നിന്ന് പ്രതിഷേധ ശബ്ദങ്ങൾ ഉയരുന്നുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ലെന്ന് മാത്രം. ഇപ്പോഴും യാതൊരു സുരക്ഷയുമില്ലാതെയാണ് ആളുകൾ ബസ് കയറാനെത്തുന്നത്. ഇനിയെങ്കിലും കോടികൾ മുടക്കി പണിത ഈ കെട്ടിടം നഷ്ടത്തിന്റെ സ്മാരകമാവാതിരിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് അടിയന്തരമായ ഇടപെടൽ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |