ഇന്ത്യയ്ക്കാരുടെ ഗാർഹിക കടബാദ്ധ്യത കൂടുന്നതിൽ ജാഗ്രത വേണമെന്ന് റിസർവ് ബാങ്ക്
കൊച്ചി: കൊവിഡ് അനന്തര കാലയളവിൽ ധനകാര്യ ബാദ്ധ്യത കൂടിയതോടെ ഇന്ത്യൻ കുടുംബങ്ങൾ വൻ കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന് റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ട്. ഇതോടൊപ്പം ഗാർഹിക സാമ്പാദ്യത്തിലും പത്ത് വർഷത്തിനിടെ വലിയ ഇടിവുണ്ടായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗാർഹിക കടത്തിലുണ്ടാകുന്ന കുതിപ്പ് നിയന്ത്രിക്കാൻ ജാഗ്രത വേണമെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഗാർഹിക സമ്പാദ്യ നിരക്ക് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി) 18.4 ശതമാനമായാണ് താഴ്ന്നത്. 2013-22 വർഷങ്ങളിൽ ജി.ഡി.പിയുടെ 20 ശതമാനമായിരുന്നു ശരാശരി സേവിംഗ്സ് നിരക്ക്. ഇക്കാലയളവിൽ അറ്റ ധനകാര്യ സേവിംഗ്സ് 39.8 ശതമാനത്തിൽ നിന്ന് 28.5 ശതമാനമായാണ് ഉയർന്നത്.
കിട്ടാക്കടം കുറച്ച് ബാങ്കുകൾ
കൊച്ചി: രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2.8 ശതമാനമായി കുറഞ്ഞു. മാർച്ച് 31ന് അവസാനിച്ച കാലയളവിൽ അറ്റ നിഷ്ക്രിയ ആസ്തി 0.6 ശതമാനമായാണ് താഴ്ന്നതെന്ന് റിസർവ് ബാങ്കിന്റെ ധനകാര്യ സ്ഥിരത റിപ്പോർട്ടിൽ പറയുന്നു. ലാഭക്ഷമത കൂടിയതും കിട്ടാക്കടം കുറഞ്ഞതും ബാങ്കുകളുടെ ധനകാര്യ സ്ഥിരത മെച്ചപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |