തിരുവനന്തപുരം: എല്ലാം ശരിയാകുമെന്ന് ഗ്യാരണ്ടി നല്‍കി 2016ല്‍ കേരളം ഭരിക്കാന്‍ പിണറായി വിജയന്‍ അധികാരത്തിലേറുമ്പോള്‍ നല്ലകാലം വരുന്നുവെന്ന് പ്രതീക്ഷിച്ചവരുടെ കൂട്ടത്തില്‍ കെഎസ്ആര്‍ടിസിയും ഉണ്ടായിരുന്നു. അഞ്ച് വര്‍ഷത്തെ ഭരണവും പിന്നീട് അധികാരത്തുടര്‍ച്ചയുമായി എട്ട് വര്‍ഷം പിന്നിടുമ്പോള്‍ എന്താണ് ആനവണ്ടിയുടെ അവസ്ഥ. 2016ലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിദിന വരുമാനം ഇരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ട്. പക്ഷേ മൊത്തം കടം ആറ് ഇരട്ടിയായി ഉയര്‍ന്നത് സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ല.
2015- 2016 സാമ്പത്തിക വര്‍ഷത്തില്‍ 2519.77 കോടി രൂപയായിരുന്നു മൊത്തം കടബാദ്ധ്യത. 2023- 2024 സാമ്പത്തിക വര്‍ഷത്തില്‍ കടം പെരുകി എത്തി നില്‍ക്കുന്നത് 15,281 കോടിയെന്ന തുകയിലാണ്. എസ്.ബി.ഐ.യുടെ നേതൃത്വത്തില്‍ ആറുബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം വായ്പയില്‍ ഇനി കൊടുക്കേണ്ട തുക 2865.33 കോടിരൂപ. എസ്.ബി.ഐയില്‍നിന്നുള്ള ഓവര്‍ ഡ്രാഫ്റ്റ് 44 കോടിയും കിട്ടാനുണ്ട്.
2016ല്‍ പ്രതിദിന വരുമാനം 4.89 കോടിയായിരുന്നത് ഇപ്പോള്‍ 7.65 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ജന്റം, സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള ന്യൂജനറേഷന്‍ മോഡലുകളുടെ സര്‍വീസില്‍ നിന്ന് കിട്ടുന്ന വരുമാനം ഉള്‍പ്പെടെയാണ് വര്‍ദ്ധനവ്. അതേസമയം ഇക്കാലയളവില്‍ സ്ഥിരം ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു. 35,842 സ്ഥിരം ജീവനക്കാരുണ്ടായിരുന്നത് ഇപ്പോള്‍ 22,402 ആയി കുറയുകയാണ് ഉണ്ടായത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി.യുടെ വാര്‍ഷികവരുമാനം 2793.57 കോടിയും ചെലവ് 3775.14 കോടിയുമാണ്. വരവും ചെലവും തമ്മിലുള്ള അന്തരം 981.57 കോടിരൂപ.
വാര്‍ഷിക വരുമാനത്തേക്കാള്‍ ആയിരം കോടിക്ക് അടുത്താണ് വാര്‍ഷിക ചെലവ് എന്നത് കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധിയുടെ നേര്‍ച്ചിത്രമാണ്. ഗതാഗത വകുപ്പ് മന്ത്രിയായി കെ.ബി ഗണേഷ് കുമാര്‍ ചുമതലയേറ്റതിന് ശേഷം നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളില്‍ കെഎസ്ആര്‍ടിസി രക്ഷപ്പെടുമെന്ന പ്രതീതിയാണ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ളത്. അതോടൊപ്പം തന്നെ കെഎസ്ആര്‍ടിസിയെ റെയില്‍വേ മോഡലില്‍ മാറ്റിയെടുക്കാനുള്ള പദ്ധതിയിലും വലിയ പ്രതീക്ഷയാണുള്ളത്.
കെ.എസ്.ആര്‍.ടി.സിയിലെ കമ്പ്യൂട്ടര്‍വത്കരണം ആറ്മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയെ അറിയിച്ചു. റെയില്‍വേസ്റ്റേഷന്‍ മാതൃകയിലേക്ക് ബസ്റ്റാന്‍ഡുകള്‍ മാറും. ബസുകള്‍ സ്റ്റാന്‍ഡിലേക്കുള്ള വരവും പോക്കും സ്‌ക്രീനില്‍ തെളിയും. അനൗണ്‍സ്മെന്റ് സംവിധാനവും ഉണ്ടാകും. തത്സമയ ടിക്കറ്റിംഗ് ഉള്‍പ്പടെ പൂര്‍ണമായും കറന്‍സി രഹിത ടിക്കറ്റ് ഇടപാടിലേക്ക് മാറാനും പദ്ധതിയുണ്ട്.
എം.എല്‍.എ മാരുടെ ഫണ്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് പ്രത്യേക ഉത്തരവ് സര്‍ക്കാര്‍ ഇറക്കും. അനുവദിക്കുന്ന തുക ഉപയോഗിച്ച് കമ്പ്യൂട്ടര്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് അധികാരം നല്‍കും. കെ.എസ്.ആര്‍.ടി.സിയുടെ 65 ശതമാനം കടമുറികള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് പോലും ഉയര്‍ന്ന തുക ആവശ്യപ്പെടുന്നതാണ് കച്ചവടക്കാരെ പിന്‍തിരിപ്പിക്കുന്നത്. വാടക നിരക്ക് പുനര്‍നിശ്ചയിക്കും.
ടോയ്ലെറ്റുകള്‍ സുലഭ് ഏജന്‍സിക്ക്
കെ.എസ്.ആര്‍.ടി.സിയുടെ ടോയ്ലെറ്റുകള്‍ സുലഭ് ഏജന്‍സിക്ക് കൈമാറുമെന്ന് മന്ത്രി അറിയിച്ചു. 22 എണ്ണം കൈമാറാനായിരുന്നു പ്രാഥമിക ധാരണ. എന്നാല്‍ അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം പലകോണുകളില്‍ നിന്നുമുണ്ടായി. നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അത് കേടാക്കിയശേഷം പരാതി കൊടുക്കുന്ന രീതിക്ക് പരിഹാരം കാണും. ശമ്പളം ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ബാങ്ക് ഓവര്‍ ഡ്രാഫ്റ്റിലൂടെയാണ് ധനസമാഹരണം. ഒന്നര മാസത്തിനുള്ളില്‍ ഒറ്റത്തവണയായി ശമ്പളം കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കെ.എസ്.ആര്‍.ടി.സിയുടെ ദേശസാത്കൃത റൂട്ടുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടുതല്‍ എ.സി ബസുകള്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |