''അധികാര സ്ഥാനങ്ങൾ ലഭിച്ചിട്ടും, സമൂഹത്തിൽ അപഹാസിതരെ പോലെ കഴിയേണ്ടി വന്നവരെ നമുക്കൊന്നു കണ്ടാലോ! അപ്രകാരം ജന്മംകൊണ്ട ആരുടെയെങ്കിലും മുഖമോ, രൂപമോ, പേരോ മറ്റോ നിങ്ങളുടെ ഓർമ്മയിലുണ്ടെങ്കിൽ രഹസ്യമായി എന്നോടു പറഞ്ഞോളു, അവരുടെ പേരൊന്നും ഉച്ചത്തിൽ പറയണ്ട, കാരണം, ശവത്തിൽ കുത്തരുതെന്നല്ലേ പറയാറുള്ളത്!""ഇപ്രകാരം പ്രഭാഷകൻ പറഞ്ഞശേഷം, ആരെയോ അന്വേഷിക്കുന്നതുപോലെ സദസ്യരെ നോക്കിയപ്പോൾ, അവിടെയുണ്ടായിരുന്ന ആരെയെങ്കിലും ഉദ്ദേശിച്ചാണോ അപ്രകാരം പറഞ്ഞതെന്ന് ചിലർ അടക്കം പറഞ്ഞു. എല്ലാവരേയും സൂക്ഷ്മ നിരീക്ഷണം നടത്തുന്ന മുഖഭാവത്തോടെയും തികഞ്ഞ വാത്സല്യത്തോടെയും പ്രഭാഷകൻ ഇപ്രകാരം പറഞ്ഞു:
''അധികാരം അഴിമതിയുമായി ചേരുന്ന പ്രവണതയെ അനുഭവങ്ങൾ നമുക്കു കാണിച്ചു തന്നിട്ടുണ്ട്. എന്നാൽ പരമാധികാരിയാണ് എന്ന തോന്നലുണ്ടായാൽ, അയാൾ അഴിമതിയുടെ ആഴമില്ലാക്കയത്തിൽ വീഴാനാണ് സാദ്ധ്യത! ആഴമില്ലാക്കയത്തിൽ വീണ ആരെങ്കിലും കരകയറിയതായി കേട്ടിട്ടുണ്ടോ? നമ്മുടെ വ്യവസ്ഥിതിയിൽ അപ്രകാരമുള്ള വീഴ്ചകൾക്ക് സാദ്ധ്യതയേറെ എന്നറിഞ്ഞാലും ചിലർ അതിലേ മാത്രമേ പോകുകയുള്ളൂ എന്നുവെച്ചാൽ കാത്തിരുന്നു കാണാമെന്നല്ലാതെ എന്ത് പറയാൻ!
പിടി വീണാൽ, പിന്നീടുള്ള കാലം ഇത്തരക്കാർക്ക് അപഹാസ്യരായല്ലേ കഴിയാനാവൂ. എന്നാലും കുഴപ്പമില്ല എന്നാണെങ്കിൽ, മുന്നോട്ടു പൊയ്ക്കോളു! ഞങ്ങളൊക്കെ കാണാൻ വന്നോളാം! ഇക്കൂട്ടരെ ഒരു കാര്യംകൂടി ഓർമ്മിപ്പിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു: ജീവിതത്തിൽ നമുക്ക് സമ്പത്തല്ല പ്രധാനം, സമാധാനമാണ് എന്ന സത്യം തിരിച്ചറിയാൻ നമ്മൾ വൈകരുത്! സമാധാനം സർവൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്ന് തിരിച്ചറിയുന്നവർ ചതിക്കുഴിയിൽ വീഴാനുള്ള സാദ്ധ്യത വളരെക്കുറവാണ്! അപ്പോൾ, പലരും ധരിക്കുന്നതുപോലെ ധനവാനായാൽ എല്ലാ വിജയവും കൈയിലൊതുങ്ങില്ല. മിഠായിക്കായി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയോട് വാത്സല്യം തോന്നിയ വഴിപോക്കൻ ഒരു മിഠായി അവന് നൽകി. കുട്ടിക്ക് വലിയ സന്തോഷമായി. ഇതുകണ്ട് അതുവഴിയേ വന്നവരൊക്കെ അവന് മിഠായി കൊടുക്കാൻ തുടങ്ങി. ഇരുകൈകളിലും മിഠായിപ്പൊതികൾ നിറഞ്ഞപ്പോൾ, പോക്കറ്റുകളിൽ ശേഖരിച്ചു. പോക്കറ്റുകൾ നിറഞ്ഞപ്പോൾ, മിഠായിപ്പൊതികൾ തറയിലിടാൻ തുടങ്ങി. ഒടുവിൽ, അവനത് ശല്യമായി മാറിയെന്നു മാത്രമല്ല, ആരെങ്കിലും മിഠായി കൂമ്പാരങ്ങൾ വാരിക്കൊണ്ടു പോയാൽ മതിയെന്നായി!
ഇതാണ് നമ്മൾ ഉൾക്കൊള്ളേണ്ട പാഠം! അഴിമതി നടത്തി പണക്കാരായവരുടെ സമൂഹത്തിലെ സ്ഥാനം എവിടെയാണെന്നു കൂടി ഓർക്കണം. സമ്പാദിച്ചത് കൊച്ചുമക്കൾക്കാണെങ്കിലും, അത്തരക്കാരെ മക്കൾക്കുപോലും വേണ്ടാതായ സംഭവങ്ങളുമുണ്ടല്ലോ. അതിനാൽ നമ്മൾ പ്രാർത്ഥിക്കേണ്ടത് സമ്പത്തിനു മാത്രമാകരുത്, സമാധാനത്തിനു കൂടിയാകണം, ജീവിക്കാൻ സമ്പത്ത് തീർച്ചയായും വേണം. പക്ഷെ, വളഞ്ഞ വഴികൾ വേണ്ട. അതിന്റെ പേരിൽ ഒരിടത്തും തലകുനിക്കുകയും വേണ്ടന്നാണ് പറഞ്ഞതിന്റെ സാരം. അഴിമതിയുടെ കറകൾ പുരണ്ട അന്നത്തിന്, അദ്ധ്വാനിച്ചുണ്ടാക്കിയ അന്നത്തിന്റ രുചിയുണ്ടാകില്ലയെന്നു പഠിപ്പിക്കാതിരിക്കാൻ കാലത്തിനു കഴിയില്ല!വരദാനം പോലെ കിട്ടിയ ജീവിതത്തിൽ, ഓരോ പ്രശ്നങ്ങളിൽപ്പെട്ട ശേഷം, അതുമിതും പറഞ്ഞിട്ടെന്താണു കാര്യം? അതിനാലാണ്, മഹാകവിപാടിയത് : നമുക്കുനാമെ പണിവതുനാകം, നരകവുമതുപോലെ!""വളരെ ശ്രദ്ധയോടെ തന്റെ വാക്കുകൾക്കു കാതോർത്തിരുന്ന സദസ്യരോട് പ്രഭാഷകൻ പറഞ്ഞുനിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |