തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിനായി പൊലീസുദ്യോഗസ്ഥരായ പ്രതികൾ വ്യാജ തെളിവുണ്ടാക്കിയെന്ന് സി.ബി.ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കാൻ ഗൂഢാലോചനയും നടന്നെന്ന് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. ഇത് ജാമ്യമില്ലാ കുറ്റമാണ്. ജൂലായ് 26ന് പ്രതികൾ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.
സ്പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയൻ, മുൻ ഡി.ജി.പി സിബി മാത്യൂസ്, ഗുജറാത്ത് മുൻ ഡി.ജി.പിയും ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന ആർ.ബി. ശ്രീകുമാർ, പൊലീസുദ്യോഗസ്ഥനായ കെ.കെ. ജോഷ്വാ, ഐ. ബി. മുൻ ഇൻസ്പെക്ടർ പി.എസ്. ജയപ്രകാശ് എന്നിവരാണ് പ്രതികൾ. വ്യാജ തെളിവുണ്ടാക്കാൻ ദേഹോപദ്രവം ഏൽപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, അന്യായമായി തടഞ്ഞ് വയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കാൻ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ക്രയോജനിക് സാങ്കേതിക വിദ്യ അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്നാണ് സി.ബി.ഐയുടെ ആദ്യ എഫ്.ഐ.ആറിലുണ്ടായിരുന്നത്. അതിൽ 18 പേരായിരുന്നു പ്രതികൾ. 5 പേർക്കെതിരെയാണ് കുറ്റപത്രം നൽകിയത്. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിലാവും വിചാരണ.
1994ലാണ് പൊലീസ് ചാരക്കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. ക്രയോജനിക് പ്രോജക്ട് ഡയറക്ടറായ നമ്പിനാരായണനെയും പ്രതിയാക്കി കേസെടുത്തു. 2018ൽ നമ്പിനാരായണൻ സുപ്രീംകോടതിയിൽ നൽകിയ കേസിൽ 2021 ഏപ്രിൽ 15ന് അനുകൂല വിധി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |