മലപ്പുറം: മഴക്കാലം ശക്തമായതോടെ പനി ബാധിതരുടെ എണ്ണം ജില്ലയിൽ കുതിച്ചുയരുന്നു. സർക്കാർ ആശുപത്രികളിൽ ദിനംപ്രതിയെത്തുന്ന രോഗികളുടെ എണ്ണം രണ്ടായിരത്തിന് തൊട്ടടുത്ത് എത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ 11,714 പേർ ചികിത്സ തേടി. ആശുപത്രികളിൽ പ്രത്യേകം പനി ക്ലിനിക്കുകൾ തുടങ്ങിയത് രോഗികൾക്ക് ഏറെ ആശ്വാസമേകുന്നുണ്ട്. ഡെങ്കി പനി ബാധിതരുടെ എണ്ണവും ഉയരുന്നുണ്ട്. 82 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു.
തൃക്കലങ്ങോട്, പാണ്ടിക്കാട്, അരീക്കോട്, വേങ്ങര, ഊർങ്ങാട്ടിരി, ചെറുകാവ്, നിലമ്പൂർ എന്നിവിടങ്ങളിലാണ് രോഗ ബാധിതരുള്ളത്. മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വ്യാപനത്തിന് വഴിയൊരുക്കും എന്നതാണ് ആശങ്ക. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്.
ഡെങ്കിപ്പനി ഭേദമായ വ്യക്തിക്ക് തുടർന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം പനി ബാധിച്ചാലും രോഗം ഗുരുതരമാകും. രക്തസ്രാവത്തിനും മരണത്തിനും വരെ കാരണമാകാം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നു. എലിപ്പനി ബാധിതരുടെ എണ്ണം കാര്യമായി കൂടിയിട്ടില്ല. 13 പേർ ചികിത്സയ്ക്ക് എത്തിയപ്പോൾ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. മമ്പാട്, പോത്തുകല്ല്, മൂത്തേടം എന്നിവിടങ്ങളിലാണിത്.
വില്ലനായി മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം വ്യാപനത്തിന് ജില്ലയിൽ കാര്യമായ കുറവില്ല.ഒരാഴ്ചക്കിടെ 45 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും രണ്ട് പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മുപ്പത് പേർക്കും കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. അതിസാര രോഗികളുടെ എണ്ണം മുൻമാസങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികമായിട്ടുണ്ട്. ദിവസം ശരാശരി 800ഓളം പേർ ചികിത്സ തേടുന്നുണ്ട്. ഒരാഴ്ചക്കിടെ 5,006 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |