ബാർബഡോസ്: നൂറ്റി നാല്പത്തൊന്ന് കോടി ഇന്ത്യക്കാരുടെ പ്രാർത്ഥന സഫലം. പതിനേഴ് വർഷത്തിന് ശേഷം വീണ്ടും ട്വന്റി-20 ലോകകിരീടത്തിൽ മുത്തമിട്ട് ടീം ഇന്ത്യ.
ബാർബഡോസിലെ കെൻസിംഗ്ടൺ ഓവൽ ഗ്രൗണ്ടിൽ, ആവേശം അവസാന ഓവർ വരെ നീണ്ട ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് കീഴടക്കിയാണ് ഇന്ത്യൻ ചുണക്കുട്ടികൾ ട്വന്റി-20 ക്രിക്കറ്റിൽ വീണ്ടും ലോകചാമ്പ്യന്മാരായത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടിബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലുംകൃത്യസമയത്ത് ഫോമിലേക്ക് ഉയർന്ന വിരാട് കൊഹ്ലി (59 പന്തിൽ 76) ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അക്ഷർ പട്ടേൽ (31 പന്തിൽ 47), ശിവംദുബെ (16 പന്തിൽ 27) എന്നിവരും നിർണായക സംഭാവന നൽകി. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജും ആൻറിച്ച് നോർക്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
23 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ഹെൻറിച്ച് ക്ലാസ്സനാണ് ദക്ഷിണാഫ്രിക്കൻ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. 27പന്തിൽ ക്ലാസ്സൻ 5 ഫോറും2 സിക്സും ഉൾപ്പെടെ 52 റൺസ് നേടി.
ക്വിന്റൺ ഡി കോക്ക് (39), ട്രിസ്റ്റൻ സ്റ്റബ്സ് (31), ഡേവിഡ് മില്ലർ (21) എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി ബുംറയും അർഷ്ദീപും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ രണ്ടാം തവണയാണ് ചാമ്പ്യന്മാരാകുന്നത്. 2007ൽ ട്വന്റി-20 ലോകകപ്പിന്റെ ആദ്യപതിപ്പിൽ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ പാകിസ്ഥാനെ അവസാന പന്തിൽ പരാജയപ്പെടുത്തി ചാമ്പ്യന്മാരായിരുന്നു. 2014ൽ ഫൈനലിൽ എത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |