പാലക്കാട്: ഗോത്രമേഖലകളിലെ വിദ്യാർത്ഥികളുടെ യാത്രാദുരിതത്തിന് പരിഹാരമായി സർക്കാർ നടപ്പാക്കുന്ന വിദ്യാവാഹനി പദ്ധതി അട്ടപ്പാടിയിലെ ആയിരക്കണക്കിന് കുട്ടികൾക്ക് ആശ്വാസമാകുന്നു. എന്നും രാവിലെ വീട്ടുമുറ്റത്ത് വാഹനമെത്തും അവിടെ നിന്ന് സ്കൂളിലേക്ക് വൈകീട്ട് യഥാസമയം വീടുകളിലുമെത്തിക്കും. യാത്രാപ്രയാസം നേരിടുന്ന ഗോത്രമേഖലകളിൽ വാഹനമില്ലാത്തതിനാൽ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങരുതെന്ന ഉദ്ദേശത്തോടെയാണ് വിദ്യാവാഹിനി പദ്ധതി ആരംഭിച്ചത്.
അട്ടപ്പാടിയിലെ 24 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് 'വിദ്യാവാഹിനി'യെ ആശ്രയിക്കുന്നത്. ആദിവാസി വിഭാഗത്തിലുള്ള വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കാൻ 'ഗോത്രസാരഥി' എന്ന പേരിൽ ആവിഷ്‌കരിച്ച പദ്ധതിയാണ് കഴിഞ്ഞവർഷം മുതൽ 'വിദ്യാവാഹിനി'യായത്. ഐ.ടി.ഡി.പി നേതൃത്വത്തിൽ നടത്തിയിരുന്ന പദ്ധതി പേര് മാറ്റത്തിനൊപ്പം ട്രൈബൽ വകുപ്പിനെ ഏൽപിച്ചിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ഐ.ടി.ഡി.പിയുടെ കീഴിലായി.
121 വാഹനങ്ങൾ
അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ ഊരുകളിലെ വിദ്യാർത്ഥികൾക്ക് പദ്ധതി ആശ്വാസമാണ്. ഓട്ടോറിക്ഷ, ജീപ്പ്, ട്രാവലർ എന്നിങ്ങനെ 121 വാഹനങ്ങളാണ് നിലവിൽ വിദ്യാവാഹിനിക്ക് കീഴിൽ സർവീസ് നടന്നുന്നത്. ഓട്ടോയ്ക്ക് മിനിമം ചാർജ് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ്. ജീപ്പിന് ആദ്യ അഞ്ചു കിലോമീറ്ററിന് 225 രൂപയും അധികം കിലോമീറ്ററുകൾക്ക് 20 രൂപ വീതവുമാണ് നിരക്ക്. സർക്കാർ നിശ്ചയിച്ച തുകയാണ് നൽകുന്നത്. കുട്ടികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുമുണ്ട്. ഒറ്റത്തവണയാണ് പ്രീമിയം.
കഴിഞ്ഞവർഷം 2084 കുട്ടികൾ വിദ്യാവാഹിനിയിലെ വാഹനങ്ങളിലാണ് സ്‌കൂളുകളിലെത്തിയത്.
വിദ്യാലയത്തിൽ നിന്ന് 20 കിലോ മീറ്റർ ദൂരം വരെ വാഹനങ്ങൾ ലഭ്യമാണ്.
പാലക്കാട് 1150 കുട്ടികൾക്ക് ആശ്രയം
അട്ടപ്പാടി ഐ.ടി.ഡി.പിക്കു പുറമേ പാലക്കാട് ട്രൈബൽ വകുപ്പിനു കീഴിൽ 41 സ്‌കൂളുകളുണ്ട്. 22 പഞ്ചായത്തുകളിലായാണ് ഇത്രയും സ്‌കൂളുകളുള്ളത്. ഇവിടങ്ങളിലും വിദ്യാവാഹിനി നന്നായി പ്രവർത്തിക്കുന്നതായി അധികൃതർ പറഞ്ഞു. 66 വാഹനങ്ങളിലായി 1150 കുട്ടികളാണ് ഇവിടങ്ങളിൽ വിദ്യാവാഹിനി പദ്ധതിയെ ആശ്രയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |