തിരുവനന്തപുരം: ഓണത്തിന് വിലക്കയറ്റം പിടിച്ചുനിറുത്താനുള്ള നടപടിയുമായി ഭക്ഷ്യവകുപ്പ്. സപ്ളൈകോയ്ക്ക് അടിയന്തരമായി 700 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനവകുപ്പിന് കത്തു നൽകും. 500 കോടി സപ്ലൈകോയ്ക്ക് സാധനം എത്തിക്കുന്ന വിതരണക്കാരുടെ കുടിശിക തീർക്കാനും 200 കോടി നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനും.
ഓണത്തിന് ഇനി രണ്ടുമാസമാണുള്ളത്. വിതരണക്കാരുടെ കുടിശിക കുറച്ചെങ്കിലും തീർത്താൽ ടെൻഡർ നടപടികളിലേക്ക് കടന്ന് ഓണത്തിന് സപ്ലൈകോ വിതരണശാലകളിൽ സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ എത്തിക്കാനാവും. ഇതിലൂടെ പൊതുവിപണിയിലെ വിലക്കയറ്റം ഒരുപരിധി വരെ തടയാം. ഓണത്തിന് മുമ്പ് നെൽകർഷകരുടെ കുടിശികയും നൽകുകയാണ് ലക്ഷ്യം.
സപ്ലൈകോയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ 26ന് നിയമസഭയിൽ ഉറപ്പു നൽകിയിരുന്നു. വിലക്കയറ്റം, സപ്ലൈകോയ്ക്കുള്ള കുടിശിക എന്നിവയെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ടടക്കം റോജി എം. ജോൺ സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് ധനമന്ത്രി ഉറപ്പ് നൽകിയത്.
നവംബറിൽ കിട്ടിയില്ല
കഴിഞ്ഞ നവംബറിൽ 500 കോടി ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് അനുവദിച്ചില്ല. ക്രിസ്മസ് വിപണിയിൽ അത് പ്രതിഫലിച്ചിരുന്നു. ഓണത്തിന് അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ഭക്ഷ്യവകുപ്പ് ശ്രമം. കുടിശിക നൽകാത്തതിനാൽ നിലവിൽ വിതരണക്കാർ സാധനങ്ങൾ പലതും എത്തിക്കുന്നില്ല.
1475 കോടി
വിപണി ഇടപെടലിന് സപ്ളൈകോയ്ക്ക് വേണ്ടത്
800 കോടി
സപ്ളൈകോ വിതരണക്കാർക്കുള്ള കുടിശിക
600 കോടി
കർഷകർക്കുള്ള നെല്ല് സംഭരണ കുടിശിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |