കൊൽക്കത്ത: ഡോക്ടറുടെ കൊലപാതകം നടന്ന സെമിനാർ ഹാളിൽ ധൃതി പിടിച്ച് അറ്റകുറ്റപ്പണി നടത്തിയത് തെളിവ് നശിപ്പിക്കാനാണെന്ന് ദേശീയ വനിതാ കമ്മിഷൻ റിപ്പോർട്ട്. രണ്ടംഗ സമിതി നടത്തിയ പ്രാഥമിക റിപ്പോർട്ടിലാണ് ആർ.ജി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങൾ. നൈറ്റ് ഡ്യൂട്ടിയുള്ളവർക്ക്
മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. സംഭവസമയത്ത് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ല. സമഗ്രവും വേഗത്തിലുമുള്ള അന്വേഷണം വേണം. സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ അവർത്തിക്കാതിരിക്കാനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
സി.ബി.ഐക്ക് മുമ്പിൽ വീണ്ടും
മുൻ പ്രിൻസിപ്പൽ
രാജ്യവ്യാപക പ്രതിഷേധം ശക്തി പ്രാപിക്കുന്നതിനിടെ ആർ.ജി കൗർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ വീണ്ടും സി.ബി.ഐ ചോദ്യം ചെയ്തു. ഇന്നലെ പുലർച്ചെ വരെ ചോദ്യം ചെയ്ത സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. സി.ബി.ഐ അറസ്റ്ര് ചെയ്തിട്ടില്ലെന്ന് സന്ദീപ് ഘോഷ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അതിനിടെ മകളെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നും അവളുടെ ഫോട്ടോ പങ്കിടരുതെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് അഭ്യർത്ഥിച്ചു.കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിക്കുന്നെന്ന് കുടുംബം സി.ബി.ഐക്ക് മൊഴി നൽകിയിരുന്നു.
രാജ്യത്ത് ഡോക്ടർമാർ പോലും സുരക്ഷിതരല്ല. ഡോക്ടർക്ക് നീതി കിട്ടണം. പ്രതികളെ പിടികൂടുന്നതിൽ നിയമ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ച പറ്റി. നിർഭയയ്ക്ക് ശേഷം ശക്തമായ നിയമങ്ങൾ വന്നിട്ടും സ്ത്രീകൾ സുരക്ഷിതരല്ല. എല്ലാ വകുപ്പുകളും മമത ബാനർജിയുടെ കൈയിലുണ്ടായിട്ടും സ്ത്രീകളുടെ ജീവൻ രക്ഷിക്കാനാകുന്നില്ല
-ആശാ ദേവി
നിർഭയയുടെ അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |