ഹിന്ദു വിരുദ്ധമെന്ന് ഭരണപക്ഷം
ന്യൂഡൽഹി: ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കുന്ന ബി.ജെ.പിക്കും ആർ.എസ്.എസിനും ഹിന്ദുത്വത്തിന്റെ വക്താക്കളാകാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പരമശിവന്റെ ഫോട്ടോ അടക്കം വിവിധ മതങ്ങളുടെ ചിഹ്നങ്ങൾ ഉയർത്തിക്കാട്ടി ലോക് സഭയിൽ
ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുൽ കടന്നാക്രമിച്ചതോടെ സഭ പ്രക്ഷുബ്ധമായി. രാഹുലിന്റെ പ്രസംഗം ഹിന്ദു വിരുദ്ധമാണെന്ന് ഭരണപക്ഷം ആരോപിച്ചു. ഹിന്ദുക്കളെ ആക്രമികളെന്നു രാഹുൽ വിളിച്ചെന്നും അത് ഗൗരവതരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു തവണ എഴുന്നേറ്റു. മറ്റൊരാളുടെ പ്രസംഗത്തിനിടെ മോദിയുടെ ആദ്യ ഇടപെടലായിരുന്നു. മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ശിവ്‌രാജ് സിംഗ്, ഭൂപേന്ദ്ര യാദവ് എന്നിവരും ഇടപെട്ടു.
ശിവന്റെയും ഇസ്ലാം, ക്രിസ്തുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതങ്ങളുമായും ബന്ധപ്പെട്ട ചിത്രങ്ങളുയർത്തിയത് ചട്ടവിരുദ്ധമെന്ന് പറഞ്ഞ് സ്‌പീക്കർ വാങ്ങിവച്ചു.
രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയാണ് സഭയിൽ നടന്നത്.
നീറ്റ്, അഗ്നിവീർ, മണിപ്പൂർ, കർഷക പ്രക്ഷോഭം തുടങ്ങിയവയും സർക്കാരിനെ പ്രഹരിക്കാൻ രാഹുൽ ആയുധമാക്കി.
ഭയത്തെ ചെറുക്കാനുള്ള ശക്തിയാണിതെന്ന് പറഞ്ഞ് ഭഗവാൻ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടുകയായിരുന്നു. ശിവന്റെ ത്രിശൂലം അക്രമിക്കാനുള്ളതല്ല. ബി.ജെ.പിയോട് യുദ്ധം ചെയ്യുന്നതും സത്യത്തെ പ്രതിരോധിക്കുന്നതും അക്രമിച്ചല്ല. ശിവനിൽ മാത്രമല്ല, ഇസ്ലാം, ക്രിസ്തു, ബുദ്ധ, ജൈന, സിഖ് മതങ്ങൾക്കും സത്യം, ധൈര്യം, അക്രമരാഹിത്യം എന്നിവയുടെ പ്രതീകമായ അഭയമുദ്രയുണ്ട്. ഈ അഭയമുദ്രയാണ് കോൺഗ്രസിന്റെയും പ്രതീകം. ഹിന്ദു ധർമ്മം സത്യം, അഹിംസ എന്നിവയ്‌ക്കുവേണ്ടിയാണെന്നും പറഞ്ഞു.
ഹിന്ദുക്കളെന്ന് പറയുന്ന ചിലർ 24 മണിക്കൂറും അക്രമത്തിന്റെയും വെറുപ്പിന്റെയും അസത്യത്തിന്റെയും വഴിയിലാണെന്ന് പറഞ്ഞതോടെ ഭരണപക്ഷം ശക്തിയായി പ്രതികരിച്ചു.
അഹിംസയെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ഗാന്ധിക്ക് അവകാശമില്ലെന്ന് അടിയന്തരാവസ്ഥയും 1984 ലെ സിഖ് വിരുദ്ധ കലാപവും ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി അമിത് ഷാ തിരിച്ചടിച്ചു. അഭിമാനികളായ കോടിക്കണക്കിന് ഹിന്ദുക്കൾ അക്രമികളാണോയെന്ന് ചോദിച്ചു. രാഹുൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
മുഴുവൻ ഹിന്ദുക്കളും
അക്രമികളോ? മോദി
1. മുഴുവൻ ഹിന്ദു സമൂഹത്തെയും അക്രമികളെന്ന് വിളിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയും ബി.ജെ.പിയും ആർ.എസ്.എസും മുഴുവൻ ഹിന്ദു സമൂഹത്തിന്റെയും പ്രതിനിധികളല്ലെന്ന് രാഹുൽ വിശദീകരിച്ചു.
2. പാർലമെന്റിൽ വച്ച് കണ്ടാൽ പ്രധാനമന്ത്രി ചിരിക്കാറില്ലെന്നും എപ്പോഴും ഗൗരവമാണെന്നും രാഹുൽ പരിഭവം പറഞ്ഞപ്പോൾ വീണ്ടും ഇടപെട്ടു. പ്രതിപക്ഷ നേതാവിന് അർഹമായ ബഹുമാനം നൽകുന്നുണ്ടെന്ന് ഉടൻ മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |