കൊച്ചി: വിദേശ രാജ്യങ്ങളിലേക്കുള്ള വിനോദ യാത്രകൾക്ക് പ്രിയമേറിയതോടെ ഇന്ത്യയ്ക്കാർ പുറത്തേക്ക് അയക്കുന്ന പണത്തിൽ റെക്കാഡ് വർദ്ധന ദൃശ്യമാകുന്നു. ഒരു പതിറ്റാണ്ടിനിടെ വിദേശത്ത് ചെലവഴിക്കുന്ന തുക 29 ഇരട്ടി വർദ്ധിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3170 കോടി ഡോളറിലെത്തിയെന്ന് ബാങ്ക് ഒഫ് ബറോഡയുടെ പഠന റിപ്പോർട്ടിൽ പറയുന്നു.. ഇതിൽ സിംഹഭാഗവും വിനോദ സഞ്ചാരത്തിനായി നടത്തിയ യാത്രകളുടെ ചെലവാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2003-04 വർഷത്തിൽ ഇന്ത്യയ്ക്കാർ വിദേശത്ത് ചെലവഴിച്ചത് 110 കോടി ഡോളറായിരുന്നു. ഇന്ത്യയ്ക്കാർ വിദേശത്തേക്ക് കൊണ്ടുപോകുന്ന തുകയിൽ പ്രതിവർഷം ശരാശരി 40 ശതമാനം വളർച്ചയാണുണ്ടായതെന്ന് ബാങ്ക് ഒഫ് ബറോഡയുടെ ധനകാര്യ വിദഗ്ദ്ധരിൽ ഒരാളായ അതിഥി ഗുപ്ത പറഞ്ഞു.
വിദേശ സഞ്ചാരങ്ങൾക്ക് ഇന്ത്യൻ കുടുംബം കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ ഇന്ത്യൻ മദ്ധ്യ വർഗം അവധി ആഘോഷങ്ങൾക്ക് ആഭ്യന്തര കേന്ദ്രങ്ങളേക്കാൾ വിദേശ രാജ്യങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത്. ഇതോടൊപ്പം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദേശത്ത് പോകുന്ന വിദ്യാർത്ഥികളുടെ വർദ്ധനയും പുറത്തേക്കുള്ള പണമൊഴുക്കിന് ആക്കം കൂട്ടി.
പ്രവാസി പണമൊഴുക്കും കൂടുന്നു
പത്ത് വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ച തുകയിൽ 70 ശതമാനം വർദ്ധനയാണുണ്ടായത്. 2003-04 കാലയളവിൽ 7,000 കോടി ഡോളറായിരുന്ന പ്രവാസി നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 12,000 കോടി ഡോളറായി ഉയർന്നു. ലോകത്ത് ഏറ്റവുമധികം പ്രവാസി പണം നേടുന്ന രാജ്യമെന്ന ബഹുമതി ഇത്തവണയും ഇന്ത്യ നിലനിറുത്തി. രണ്ടാം സ്ഥാനത്തുള്ള മെക്‌സികോയേക്കാൾ ഇരട്ടി നിക്ഷേപമാണ് ഇന്ത്യയിലെത്തുന്നത്. അമേരിക്കയിൽ നിന്നാണ് ഏറ്റവുമധികം പണം ഒഴുകിയെത്തുന്നത്. മൊത്തം റെമിറ്റൻസിൽ 25 ശതമാനം ഇവിടെ നിന്നാണ്. ഗൾഫ് മേഖലയാണ് രണ്ടാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |