തിരുവനന്തപുരം: ഭൂമി തരംമാറ്റ നടപടികളിൽ ഏജന്റുമാരുടെ ഇടപെടൽ അനുവദിക്കില്ലെന്നും ഏജന്റുമാരെ നിയന്ത്രിക്കാൻ റവന്യൂവിജിലൻസ് വിഭാഗത്തിന്റെ പരിശോധന ഉണ്ടാകുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
ഭൂമിതരം മാറ്റ അപേക്ഷ തീർപ്പാക്കലിന് താലൂക്കടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ വികേന്ദ്രീകരണ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഭൂമി തരംമാറ്റ നടപടികളിൽ ആറ് മാസത്തിനുള്ളിൽ കൃത്യമായ തീരുമാനമാകും. ജനങ്ങളുടെ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാനും ഉദ്യോഗസ്ഥ വിന്യാസത്തിൽ വരുത്തുന്ന മാറ്റങ്ങളോടെ സാദ്ധ്യമാവും.
നെൽവയൽ നെൽവയലായും തണ്ണീർത്തടം തണ്ണീർത്തടമായും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനമാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലൂടെ സർക്കാർ നടപ്പാക്കുന്നത്. നിയമത്തിന്റെ അന്തസത്ത പാലിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വകുപ്പ് നേതൃത്വം നൽകും.
മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷനായിരുന്നു.
ഭൂമി തരംമാറ്റ അപേക്ഷകളുടെ തീർപ്പാക്കൽ ത്വരിതപ്പെടുത്താൻ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിയിലൂടെ റവന്യൂ ഡിവിഷണൽ ഓഫീസർമാർക്ക് മാത്രമുണ്ടായിരുന്ന അധികാരങ്ങൾ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി നൽകിയിട്ടുണ്ട്. 27 റവന്യൂ ഡിവിഷണൽ ഓഫീസുകളിലായി സബ് കളക്ടർമാർ അല്ലെങ്കിൽ ആർ. ഡി. ഒമാർ നടത്തിവരുന്ന ഭൂമി തരംമാറ്റൽ നടപടികൾ ഇനി മുതൽ താലൂക്കടിസ്ഥാനത്തിൽ 71 ഡെപ്യൂട്ടി കളക്ടർമാർ ചെയ്യും.
വി.കെ പ്രശാന്ത് എം. എൽ. എ വിശിഷ്ടാതിഥിയായി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാന്റ് റവന്യൂ എക്സിക്യൂട്ടീവ് ജോയിന്റ് കമ്മിഷണർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (ഐ .എൽ. ഡി. എം) എ.ഗീത, ജില്ലാ കളക്ടർ ജെറോമിക് ജോർജ് , സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |