പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താരസംഘടയായ അമ്മയിൽ പ്രതിഷേധങ്ങൾ ശക്തമായി ഉയർന്നിരുന്നു. രമേശ് പിഷാരടി അടക്കമുള്ളവർ സംഘടനയെ രേഖാമൂലം പ്രതിഷേധം അറിയിക്കുകയും ചെയ്‌തു. എന്നാൽ വളരെ രസകരമായ പലനിമിഷങ്ങളും താരസഘടനയുടെ ജനറൽ ബോഡിയിൽ ഉണ്ടാവുകയും ചെയ‌്തു. അതിലൊന്നായിരുന്നു ഭീമൻ രഘുവിന്റെ പാട്ടും, മന്ത്രിസ്ഥാന പ്രഖ്യാപനവും.
കാബൂളിവാലയിലെ പാൽനിലാവിനും ഒരു നൊമ്പരം എന്ന ഗാനമാണ് രഘു വേദിയിൽ ആലപിച്ചത്. എല്ലാവരും അത് ആസ്വദിക്കുകയും കൂടെ പാടുകയും ചെയ്‌തു. സെൻട്രൽ മിനിസ്‌റ്ററായി സുരേഷ് ഗോപിയും സ്‌റ്റേറ്റ് മിനിസ്‌റ്റായി ഗണേശ് കുമാറും അമ്മ സംഘടനയിലെ അംഗങ്ങളാണെന്നതിൽ വളരെ അഭിമാനമുണ്ടെന്ന് ഭീമൻ രഘു പറഞ്ഞു. ഉടനെ വേദിയിൽ നിന്നും കമന്റും വന്നു. അടുത്ത മന്ത്രി രഘുച്ചേട്ടൻ ആകണമെന്ന്. പിന്നെന്താ 2026ൽ അല്ലേ? ഞാൻ തന്നെ മന്ത്രി എന്നായിരുന്നു ഭീമന്റെ തിരിച്ചുള്ള കമന്റ്. ഇടവേള ബാബു പദവി ഒഴിഞ്ഞെങ്കിലും സംഘടനയെ മുന്നോട്ടുകൊണ്ടുപോകാൻ ബാബുവിന്റെ താങ്ങുംതണലും ഇനിയും ഉണ്ടാകണമെന്നും പറഞ്ഞാണ് അദ്ദഹം വേദിവിട്ടത്.
തിരഞ്ഞെടുപ്പിനെതിരെ പിഷാരടി
എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങൾക്കും കത്തയച്ചു. ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർഥിയാണ് വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർത്ഥിക്ക് വോട്ട് കൂടുതൽ ലഭിക്കുകയും അയാളേക്കാൾ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിനു തുല്യമാണെന്നും കത്തിൽ പറയുന്നു.
താൻ പരാജയപ്പെട്ടെന്ന രീതിയിൽ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ ഒഴിവാക്കാമായിരുന്നു. അതും തന്നെക്കാൾ ഗണ്യമായ വോട്ടുകൾ കുറവുള്ളവർ വിജയികളായി അറിയപ്പെടുമ്പോൾ. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്തമായിരുന്നു. വനിതകൾക്കുവേണ്ടി നാലു സീറ്റുകൾ നീക്കിവയ്‌ക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബൈലോയിൽ എല്ലാ കാര്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നെന്ന് ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന വാക്ക് പൂർണ അർത്ഥത്തിൽ നടപ്പാക്കാൻ മേൽപ്പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കണം. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാൻ ബൈലോ ഭേദഗതിചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |