പുതുതലമുറയ‌്ക്ക് പോലും ഏറെ പ്രിയങ്കരിയായ നടിയാണ് ശോഭന. 40 വർഷത്തിലധികം നീണ്ട സിനിമാ കരിയറിൽ ശോഭന പകർന്ന വേഷങ്ങൾ സമാനതകളില്ലാത്തതാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായ മണിചിത്രത്താഴിലെ നാഗവല്ലി എന്ന കഥാപാത്രത്തെ ശോഭന അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ അന്നും കഴിയില്ല ഇന്നും കഴിയില്ല.
1994ൽ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ശോഭനയ‌്ക്ക് ലഭിച്ചത് മണിച്ചിത്രത്താഴിലൂടെയാണ്. ഒരു ട്രെയിൻ യാത്രയ്‌ക്കിടെയാണ് പുരസ്കാരവാർത്ത താൻ അറിഞ്ഞതെന്ന് ശോഭന പറയുന്നു. വർഷങ്ങൾക്ക് മുമ്പ് വിദ്യ സുബ്രഹ്മണ്യത്തിന് നൽകിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് ശോഭന പറഞ്ഞത്. ദേശീയ പുരസ്‌കാരം കിട്ടിയ വാർത്ത അറിഞ്ഞപ്പോൾ എന്താണ് തോന്നിയതെന്നായിരുന്നു വിദ്യയുടെ ചോദ്യം.
''ഏതോ ഒരു ഗ്രാമത്തിലൂടെയുള്ള ട്രെയിൻ യാത്രയിലാണ് അവാർഡ് വാർത്ത അറിഞ്ഞത്. സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ ഒരു സംഘം മാദ്ധ്യമപ്രവർത്തകർ ട്രെയിനിലേക്ക് ഇരച്ചുകയറി. നിങ്ങൾക്ക് ദേശീയപുരസ്‌കാരം ലഭിച്ചിരിക്കുന്നു എന്നായിരുന്നു അവരുടെ പ്രതികരണം. ഒരുപാട് കാലം വേണ്ടിവന്നല്ലോ എന്നായിരുന്നു എനിക്ക് മനസിൽ തോന്നിയത്'' -ശോഭനയുടെ വാക്കുകൾ.
തെന്നിന്ത്യയിലെ എല്ലാ സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിച്ചെങ്കിലും തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് മമ്മൂട്ടിയും മോഹൻലാലുമാണെന്ന് അഭിമുഖത്തിൽ ശോഭന പറയുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളാണ് ഇരുവരുമെന്നും, രണ്ടുപേരുടെ അടുത്തു നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ശോഭന വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |