SignIn
Kerala Kaumudi Online
Monday, 22 July 2024 10.40 AM IST

തെറ്റുതിരുത്തൽ:സി.പി.എം യോഗങ്ങൾക്ക് തുടക്കം

cpm1

കണ്ണൂർ: തെറ്റുതിരുത്തലിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പരാജയം വിമർശനാത്മകമായി വിലയിരുത്തുന്ന സി.പി.എം കേന്ദ്ര, സംസ്ഥാന കമ്മിറ്റികളുടെ റിപ്പോർട്ടുകൾ അവതരിപ്പിക്കുന്ന മേഖലാ യോഗങ്ങൾക്ക് തുടക്കമായി. കാസർകോട് ,​കണ്ണൂർ ജില്ലകളെ ഉൾപ്പെടുത്തി കണ്ണൂരിലായിരുന്നു ആദ്യയോഗം. ഇന്ന് കോഴിക്കോട്, എറണാകുളം മേഖലകളിലും നാളെ കൊല്ലത്തും യോഗം നടക്കും.

പരമ്പരാഗതമായി പിന്തുണയ്‌ക്കുന്ന വിഭാഗത്തിന്റെ വോട്ട് നഷ്ടപ്പെട്ടതും നേതാക്കളുടെ ശൈലീ മാറ്റവും സർക്കാരിന്റെ വീഴ്ചകളും വിശദീകരിക്കുന്നതാണ് പി. ബി അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. നിശിതമായ ഭാഷയിലാണ് സർക്കാരിനെയും സംസ്ഥാന നേതൃത്വത്തെയും വിമർശിച്ചത്. കേരളത്തിലെ പരാജയം ആഴത്തിൽ പഠിക്കണമെന്ന് കേന്ദ്ര കമ്മിറ്റി നേരത്തേ വിലയിരുത്തിയിരുന്നു.

രാജ്യത്ത് പാർട്ടി മത്സരിച്ച സീറ്റുകളിലെ പ്രകടനം മുൻനിർത്തിയുള്ള ആത്മപരിശോധനയിലെ വിലയിരുത്തലുകളും കാരാട്ട് അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ, അടിത്തറ വോട്ടുകൾ ഒലിച്ചു പോയെന്ന് സമ്മതിച്ചു. ബി.ജെ.പിയുടെ വളർച്ച തടയാനുള്ള പ്രവർത്തനങ്ങളും നിർദേശിച്ചു.

ലോക്കൽ സെക്രട്ടറിമാർ വരെയുള്ള നേതാക്കളാണ് മേഖലാ യോഗത്തിൽ പങ്കെടുക്കുന്നത്. തിരിച്ചടിയുടെ ആഴം മനസ്സിലാക്കിയാണ് ജില്ലാ ഘടകങ്ങളിലെ പതിവ് റിപ്പോർട്ടിംഗുകൾക്ക് പുറമേ മേഖലാ യോഗങ്ങൾ ചേരുന്നത്. തിരുത്തലുകൾ വരുത്താൻ മാർഗ്ഗരേഖ തയ്യാറാക്കും. വരുന്ന പാർട്ടി സമ്മേളനങ്ങൾ ഈ മാർഗ രേഖയുടെ അടിസ്ഥാനത്തിലായിരിക്കും. ആരോപണ വിധേയരുടെ മെമ്പർഷിപ്പ് പുതുക്കരുതെന്ന് മാർഗ രേഖയുണ്ടാവും.

മേഖലാ യോഗങ്ങളിൽ അവതരിപ്പിച്ച കേന്ദ്ര, സംസ്ഥാന കമ്മിറ്റി റിപ്പോർട്ടുകൾ ഏരിയാ, ലോക്കൽ കമ്മറ്റി യോഗങ്ങൾ ചർച്ച ചെയ്യും. തുടർന്ന് തെറ്റു തിരുത്തൽ നടപടികളിലേക്ക് കടക്കും. നാലു മേഖലാ യോഗങ്ങൾക്ക് ശേഷം വീണ്ടും സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് തെറ്റു തിരുത്തൽ നടപടികൾക്ക് അന്തിമ രൂപം നൽകും.

കേന്ദ്ര കമ്മിറ്റി വിമർശനം


തിരഞ്ഞെടുപ്പ് പ്രകടനം നിരാശാജനകമാണ്. സർക്കാർ നടപടികളിൽ മുൻഗണന നിശ്ചയിക്കുന്നതിൽ വലിയ വീഴ്ച പറ്റി. പെൻഷൻ വിതരണത്തിലെ വീഴ്ച പാർട്ടിക്കും സർക്കാരിനുമെതിരായ ജനവികാരമുണ്ടാക്കി. പാർട്ടിയിലെ പോരായ്‌മകൾ പരിഹരിച്ച് കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉടൻ വേണം.


സഖാക്കൾ അധികാര കേന്ദ്രമാകരുത്

സഖാക്കൾ സ്വയം അധികാരകേന്ദ്രമാകരുതെന്ന് എ.വി.ഗോവിന്ദൻ പറഞ്ഞു. തോൽവിക്ക് കാരണം നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നതാണെന്ന സ്വയം വിമർശനവും നടത്തി. ഓരോ സഖാവും തെറ്റു തിരുത്തണം. തെറ്റു തിരുത്തുന്നു എന്നത് ജനങ്ങൾക്ക് ബോദ്ധ്യമാകുകയും വേണം. ബംഗാളിലെയും ത്രിപുരയിലെയും പാർട്ടിയുടെ അവസ്ഥ കാണണം. വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയാൽ പിന്നെ തിരിച്ചു വരില്ല. ബി.ജെ.പിയിലേക്ക് പോയ വോട്ടുകൾ തിരിച്ചെത്തിക്കാൻ കഠിന പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.