തിരുവനന്തപുരം:രാഹുൽ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗത്തെ ചൊല്ലി നിയമസഭയിൽ ഭരണ - പ്രതിപക്ഷ വാക്പോര്. രാഹുലിന്റെ പ്രസംഗം സി.പി.എം മുഖപത്രം ഒതുക്കിയെന്നും ബി.ജെ.പി.യുടെ മുഖപത്രത്തിൽ നൽകിയത് പോലെയാണവർ നൽകിയതെന്നും ഇരുപാർട്ടികളും തമ്മിലുള്ള അന്തർധാരയാണിതെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു.
പിന്നീട് സംസാരിച്ച കെ.ടി.ജലീൽ കോൺഗ്രസ് നിലപാടും രാഹുലിന്റെ പ്രസംഗത്തിലെ പൊള്ളത്തരങ്ങളും തുറന്ന് കാട്ടാൻ ശ്രമിച്ചത് സഭയിൽ ബഹളത്തിനിടയാക്കി. കേരളത്തിലെ മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ച ആളാണ് രാഹുൽഗാന്ധി.
ആർഎസ്എസ് എന്ന വാക്ക് രാഹുൽഗാന്ധി പ്രസംഗത്തിൽ എവിടെയെങ്കിലും ഉപയോഗിച്ചോയെന്നും കെ ടി ജലീൽ ചോദിച്ചു. രാഹുൽ ഹിന്ദുക്കളെ അപമാനിച്ചു എന്ന ബിജെപി ആരോപണമാണ് ദേശാഭിമാനി വാർത്തയായി കൊടുത്തതെന്ന് പി സി വിഷ്ണുനാഥ് തിരിച്ചടിച്ചു.
ഇൻഡ്യ മുന്നണി എം.പിമാർ പാർലമെന്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഇല്ലാത്ത ചിത്രമാണ് ദേശാഭിമാനി നൽകിയതെന്നും രാഹുൽ ഗാന്ധി കസറിയത് സി.പി.എമ്മിന് പിടിച്ചില്ലേയെന്ന് എം.കെ.മുനീറും ചോദിച്ചു.
രാഹുലിന്റെ പ്രസംഗം മലയാള പത്രങ്ങൾ ആഘോഷിച്ചത് ഇതുവരെ പക്വതയോടെ സംസാരിക്കാതിരുന്ന രാഹുൽ ആദ്യമായി നന്നായി സംസാരിച്ചത് കണ്ടുള്ള അത്ഭുതം കൊണ്ടാണെന്ന് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഏകദിനക്രിക്കറ്റ് ജയിച്ചതു പോലെയാണ് പത്രങ്ങളിൽ വാർത്ത വന്നത്.ദേശാഭിമാനി അത് അർഹിക്കുന്ന പ്രാധാന്യത്തിലാണ് നൽകിയത്. മല്ലികാർജുന ഖാർഗെയ്ക്കൊപ്പം രാഹുൽഗാന്ധിയുടെ പേരും നൽകിയതിലാണ് കോൺഗ്രസ് അംഗങ്ങൾക്ക് പ്രകോപനമുണ്ടായതെന്നും മന്ത്രി പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |