തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ നിന്നുളള സേവനങ്ങൾ സുഗമമായി ലഭ്യമാക്കാനും അഴിമതി തടയാനും ലക്ഷ്യമിട്ടുള്ള കെ സ്മാർട്ട് സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെ സ്മാർട്ട് വൻ വിജയമാണ്. ഇതുവരെ 15.13 ലക്ഷം പരാതികൾ കെ സ്മാർട്ടിലൂടെ കിട്ടി. 11.19 ലക്ഷവും തീർപ്പാക്കി. നവംബർ ഒന്നുമുതൽ കെ സ്മാർട്ട് പഞ്ചായത്തുകളിലും നടപ്പാക്കും.
മാലിന്യസംസ്കരണത്തിനും ലഹരിവിമുക്ത നടപടികളിലും എം.എൽ.എമാരുടെ പങ്കാളിത്തം കുറവാണ്. ഇക്കാര്യത്തിൽ കുറേക്കൂടി ക്രിയാത്മകമായ സമീപനമുണ്ടാകണം. സംസ്ഥാന തലത്തിൽ ഇതുമായി ബന്ധപ്പെട്ട യോഗങ്ങളിൽ 140 എം.എൽ.എമാരിൽ 95 പേർ മാത്രമാണ് സഹകരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ വികസനത്തിനായി കേന്ദ്രധനകാര്യ കമ്മിഷനിൽ നിന്ന് കിട്ടാനുള്ളത് 1237കോടിയാണ്. രാഷ്ട്രീയ വിവേചനം കൊണ്ടുകൂടിയാണ് നൽകാതിരിക്കുന്നത്. ഇതിനെതിരെ സംസാരിക്കാത്ത പ്രതിപക്ഷത്തിന് മഹാഭാരതത്തിലെ ധൃതരാഷ്ട്രരെ പോലെ രാഷ്ട്രീയ അന്ധതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |