കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കറിനെയും സ്റ്റാഫ് സെക്രട്ടറി കെ.പി.രമേശനെയും മർദ്ദിച്ച സംഭവത്തിൽ എസ്.എഫ് ഐ പ്രവർത്തകരായ നാല് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. തേജു സുനിൽ എം.കെ (രണ്ടാം വർഷം ബി.ബി.എ), തേജുലക്ഷ്മി ടി.കെ (മൂന്നാം വർഷം ബി.ബി.എ) അമൽ രാജ് ആർ.പി (രണ്ടാം വർഷം ബികോം) അഭിഷേക് എസ്. സന്തോഷ് (രണ്ടാം വർഷം സൈക്കോളജി) എന്നിവർക്കെതിരെയാണ് നടപടി.
നാലുവർഷ ബിരുദ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കഴിഞ്ഞ ദിവസം പ്രിൻസിപ്പലിനേയും സ്റ്റാഫ് സെക്രട്ടറിയേയും എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചത്.
അതിനിടെ ആക്രമണത്തിൽ പങ്കാളികളായ വിദ്യാർത്ഥികളിൽ നിന്നുൾപ്പെടെ പൊലീസ് മൊഴിയെടുത്തു. കോളേജ് ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രിൻസിപ്പലിനെതിരെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നവതേജ് എസ്.മോഹൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകളും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധിച്ചു.
'ഒരിക്കലും നടക്കാൻ പാടില്ലാത്തത്'
പ്രിൻസിപ്പലിനെതിരെ നടന്ന മർദ്ദനവും തുടർന്നുണ്ടായ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗവും അപലപനീയമാണെന്ന് കൽപറ്റ നാരായണൻ പറഞ്ഞു. ഒരു കാലത്ത് പ്രഗത്ഭമതികളെ സംഭാവന ചെയ്ത വിദ്യാർത്ഥി സംഘടനയിൽ നിന്നാണ് അസ്വീകാര്യമായ വാക്കുകളും പ്രവൃത്തികളും ഉണ്ടാകുന്നത്. ക്യാമ്പസിൽ ഇടിമുറികളുള്ള കാലമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |