പയപ്പാർ (പാലാ) : നെച്ചിപ്പുഴൂർ വെള്ളക്കല്ല് രാജീവ് നഗർ കോളനിയിൽ വീട്ടമ്മയെ തള്ളിയിട്ട്, കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാസംഘം അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാതെ പൊലീസ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പിറ്റേന്ന് സ്റ്റേഷനിലെത്തി പരാതി നൽകാൻ പറഞ്ഞ് സ്ഥലം വിട്ടെന്നാണ് ആക്ഷേപം. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ഏറ്റുമാനൂരിലെ ഗുണ്ടാസംഘത്തിൽപ്പെട്ട മൂന്നുപേർ അടുത്തിടെയാണ് കോളനിയിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ഇതോടെ സ്വൈര്യജീവിതം താറുമാറായതായി കോളനി നിവാസികൾ പറയുന്നു. മദ്യപിച്ച് എത്തിയ ഗുണ്ടകളിലൊരാൾ അയൽവാസിയായ വീട്ടമ്മയെ തടഞ്ഞു നിറുത്തി അസഭ്യം പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്തതോടെ കഴുത്തിന് തള്ളി നിലത്തിട്ട ശേഷം ചവിട്ടാനാഞ്ഞു. ബഹളം കേട്ടെത്തിയ ഭർത്താവിന് നേരെ കത്തിവീശിയെങ്കിലും തടുത്തു. കൈയ്ക്ക് നേരിയ മുറിവുണ്ട്. പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് നേർക്കും ഇയാളും, കൂട്ടാളികളും ഭീഷണി മുഴക്കി. ഇതോടെ ദമ്പതികളോട് നാളെ സ്റ്റേഷനിലെത്തി പരാതി നൽകാൻ പറഞ്ഞ് പൊലീസ് മടങ്ങുകയായിരുന്നു.
ലഹരിയിൽ കിറുങ്ങി, ഭീഷണി തുടർക്കഥ
ലഹരിക്കടിമകളായ ഗുണ്ടകൾ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നാണ് പരാതി. ഇതിലൊരാൾ അടുത്തകാലത്ത് പോക്‌സോ കേസിൽ പിടിയിലായിരുന്നു. ഒരുമാസം മുമ്പ് പയപ്പാർ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ ഇവർ വീടിന് തീവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭീതികാരണം വീട്ടുകാർ പൊലീസിൽ പരാതി നൽകിയില്ല. പയപ്പാർ ചെക്ക് ഡാമിന് സമീപം പരസ്യ മദ്യപാനം തടഞ്ഞ ഗൃഹനാഥനെയും സംഘം ഭീഷണിപ്പെടുത്തി. ഗുണ്ടകൾ ഇവിടെ ഒളിച്ച് താമസിക്കുന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |