തൃശൂർ : കേരളത്തിലെ വലിയ എം.ഡി.എം.എ വേട്ടയിൽ, രണ്ടരക്കിലോയോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിനടുത്ത് കോവപുരം മുള്ളന്റകത്ത് വീട്ടിൽ ഫാസിലാണ് (36) ഒല്ലൂർ പൊലീസിന്റെ പിടിയിലായത്. ഒന്നരക്കോടിയോളം വില വരുന്ന മയക്കുമരുന്നാണ് പിടിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ മയക്കുമരുന്ന് വിൽപ്പനയുടെ മൊത്തക്കച്ചവടക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പി.ആർ പടിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ എറണാകുളത്ത് നിന്ന് കാറിൽ തൃശൂരിലേയ്ക്ക് വരികയായിരുന്നു ഇയാളെ ഒല്ലൂർ എസ്.ഐ കെ.സി.ബൈജുവും സംഘവും തടയുകയായിരുന്നു. പരിശോധനയിൽ കാറിനുള്ളിൽ ഗുളികയുടെ രൂപത്തിലുള്ള ഏകദേശം 20 ഗ്രാമിലധികം തൂക്കം വരുന്ന എം.ഡി.എം.എയാണ് കണ്ടെത്തിയത്.
തുടർന്ന് അസിസ്റ്റന്റ് കമ്മിഷണർ നദീമുദ്ദീന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് 1,943 ഗ്രാമിലധികം തൂക്കം വരുന്ന ഗുളിക രൂപത്തിലുള്ളതും 450 ഗ്രാമോളം തൂക്കം വരുന്ന പൊടിരൂപത്തിലുള്ളതുമായ 2,400 ഗ്രാമിന് മുകളിൽ തൂക്കം വരുന്ന എം.ഡി.എം.എ ആലുവയിലെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുത്തത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്നെത്തിച്ച് വിൽക്കുകയാണ് ഇയാൾ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
ഒല്ലൂർ ഇൻസ്‌പെക്ടർ അജീഷ്, എ.എസ്.ഐ പ്രതീഷ്, സി.പി.ഒ സുഭാഷ്, ലഹരി വിരുദ്ധ സ്‌ക്വാഡ് ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ എം.എസ്.ലികേഷ്, അഭീഷ് ആന്റണി, കെ.ബി.വിപിൻദാസ്, അഖിൽ വിഷ്ണു, അനിൽ, വൈശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞദിവസവും ബ്രൗൺ ഷുഗറുമായി ഒല്ലൂർ പൊലീസ് ഒരാളെ പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |