SignIn
Kerala Kaumudi Online
Friday, 26 July 2024 4.13 AM IST

വീട്ടിൽ കുഴിച്ചിട്ട നിലയിൽ കൂടോത്രം: ജീവൻ പോകാതിരുന്ന് ഭാഗ്യമെന്ന് കെ.സുധാകരൻ

koodothram-gen

പുറത്തു വന്നത് മാസങ്ങൾക്കു മുമ്പുള്ള ദൃശ്യം

കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന്റെ കണ്ണൂർ നാടാലിലെ വീട്ടിൽ നിന്ന് കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെയും കെ.സുധാകരന്റെയും സാന്നിധ്യത്തിൽ പത്തനംതിട്ടയിൽ നിന്നുള്ള ഒരു കർമ്മിയാണ് കൂടോത്രം പുറത്തെടുത്തതെന്നാണ് സൂചന. ഉണ്ണിത്താന്റെ നിർദ്ദേശപ്രകാരം മാസങ്ങൾക്ക് മുൻപ് നടത്തിയ പരിശോധനയിലാണ് സുധാകരന്റെ വീട്ടിൽ കന്നിമൂലയ്ക്ക് സമീപം കുഴിച്ചിട്ട രൂപങ്ങളും തകിടുകളും കണ്ടെടുത്തത്.

തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ വേട്ടയാടിയ കെ. സുധാകരനോട് കൂടോത്ര സംശയം പങ്കു വച്ചത് ഉണ്ണിത്താനാണ്. പിന്നാലെ ഉണ്ണിത്താൻ എത്തിച്ച കർമ്മിയാണ് പരിശോധന നടത്തിയത്. തെയ്യത്തിന്റെ മാതൃകയിലുള്ള രൂപവും വിവിധ ശരീരഭാഗങ്ങളുടെ ലോഹരൂപങ്ങളും തകിടുകളുമാണ് കണ്ടെത്തിയത്. ഉണ്ണിത്താന്റെയും കെ. സുധാകരന്റെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. കുഴിച്ചെടുക്കുമ്പോൾ ഉണ്ണിത്താനും സുധാകരനും തമ്മിലുള്ള സംഭാഷണവും വീഡിയോ ദൃശ്യത്തിൽ വ്യക്തമാണ്.
ജീവൻ പോകാതിരുന്നത് ഭാഗ്യമെന്ന് കെ. സുധാകരൻ പറയുന്നതും കേൾക്കാം.

തലസ്ഥാനത്ത് ഇന്ദിരാഭവനിലെ കെ.പി.സി.സി അദ്ധ്യക്ഷന്റെ ഇരിപ്പിടത്തിനടിയിലും പേട്ടയിലെ മുൻ താമസ സ്ഥലത്തും, ഡൽഹിയിലെ നർമ്മദ ഫ്ളാറ്റിലും നിന്നും തകിടുകൾ കണ്ടെടുത്തതായും സൂചനയുണ്ട്. തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ ദൃശ്യത്തിൽ സുധാകരന് മുന്നറിയിപ്പ് നൽകുന്നുണ്ട്. തലയുടെ രൂപം പുറത്തെടുത്തപ്പോൾ തനിക്ക് അടുത്ത കാലത്ത് തലയ്ക്ക് ഭാരം അനുഭവപ്പെട്ടിരുന്നയായും, പല ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യമെന്നുമാണ് സുധാകരൻ പറയുന്നത്. ഇത്രയും ചെയ്തിട്ടും താൻ ബാക്കിയുണ്ടല്ലോയെന്ന് സുധാകരൻ ഉണ്ണിത്താനോട് പറയുന്നതും കേൾക്കാം.
കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങൾ പഴയതാണെന്നും തന്നെ അപായപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും സുധാകരൻ പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ കാര്യങ്ങൾ ഉണ്ണിത്താനോട് ചോദിക്കണമെന്നും സുധാകരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.


കൂടോത്ര പ്രയോഗം

നേരിട്ടതായി ഉണ്ണിത്താനും

തിരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ കോൺഗ്രസുകാർ ഈശ്വരവിശ്വാസിയായ തനിക്കെതിരെ പലതും പ്രയോഗിച്ചുവെന്ന് അടുത്തിടെ രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചിരുന്നു. പടന്നക്കാട്ടെ വീട്ടിനുള്ളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു മുകളിലും കൂടോത്രം ചെയ്‌തെന്നായിരുന്നു ആരോപണം. ഓഫീസിനുള്ളിലും വീട്ടിനുള്ളിലും ക്രിയകൾ ചെയ്തതായി നേരിട്ട് കണ്ടെത്തിയിട്ടുണ്ട്. കൈപ്പത്തി ആകൃതിയിലുള്ള നിരവധി സാധനങ്ങളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം മുഴുവൻ കാര്യവും വെളിപ്പെടുത്തുമെന്നും അന്ന് ഉണ്ണിത്താൻ പറഞ്ഞിരുന്നു. ബി.ജെ.പിക്കാരും സി.പി.എമ്മുകാരും വീട്ടിൽ കയറി ഇങ്ങനെ ചെയ്യില്ലെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ, രാജ്‌മോഹൻ ഉണ്ണിത്താൻ ദുർമന്ത്രവാദത്തിന്റെ പിടിയിലാണെന്ന് പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പുറത്തായ മുൻ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ആരോപിച്ചിരുന്നു. എല്ലാ സ്ഥലത്തും ഉണ്ണിത്താൻ ദുർമന്ത്രവാദം ഉപയോഗിക്കുകയാണ്. കെ. സുധാകരന്റെ വീട്ടിലും ഉണ്ണിത്താൻ മന്ത്രവാദിയെ കൊണ്ടുപോയിട്ടുണ്ടെന്നും ബാലകൃഷ്ണൻ പെരിയ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ വീട്ടിൽ നിന്ന് ഉണ്ണിത്താന്റെ സാന്നിധ്യത്തിൽ മന്ത്രവാദിയുടെ നേതൃത്വത്തിൽ കൂടോത്രം പുറത്തെടുക്കുന്ന പുതിയ വീഡിയോ പുറത്തുവന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.