മരിച്ചുപോയ ഇന്നലെയെക്കുറിച്ച് സ്മരിക്കാതെ, അജ്ഞേയമായ നാളെയെക്കുറിച്ച് ചിന്തിക്കാതെ സുഖിക്കാൻ ഒമർഖയാം പറഞ്ഞു. അത് യുക്തിഭദ്രമല്ലെന്നു ചിന്തിക്കുന്ന ഭൗമ ശാസ്ത്രജ്ഞനാണ് ഡോ. ഡി. പദ്മലാൽ. മുപ്പതു വർഷത്തെ സേവനത്തിനു ശേഷം ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ഹൈഡ്രോളജി വിഭാഗം മേധാവിയായി വിരമിച്ച അദ്ദേഹം പുഴകളുടെയും ജലാശയങ്ങളുടെയും നാഡിമിടിപ്പ് തേടുകയാണ് ഇപ്പോഴും!
വർക്കല പാളയംകുന്ന് വേങ്കോട് ഗ്രാമത്തിൽ ജനിച്ചുവളർന്ന ലാൽ അവിടത്തെ ഇടവഴികളിലും പാടവരമ്പുകളിലും തളിർത്തുനിൽക്കുന്ന ഓരോ പുൽക്കൊടിയിലും ജീവന്റെ പ്രപഞ്ചരഹസ്യം ഒളിച്ചിരിപ്പുണ്ടെന്ന കാര്യം അന്വേഷിച്ചിട്ടുണ്ടാകും. ആ കൗതുകസഞ്ചാരത്തിനിടയിൽ ശാസ്തജ്ഞനാകാനുള്ള മോഹവും ലാൽ മനസിൽ കരുതിയിരുന്നുവെന്ന് ഒരുവർഷം ജൂനിയറായി പഠിച്ച ഈ ലേഖകന് നേരിലറിയാം. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ ഭൗമശാസ്ത്രജ്ഞരിൽ ഒരാളായ പദ്മലാലിനോട് ഈ വിശ്രമവേളയിൽ ചിലത്:
ഭൗമശാസ്ത്രജ്ഞൻ എന്തുകൊണ്ടാണ് പുഴകളെക്കുറിച്ച് വ്യാകുലപ്പെട്ടത്?
പുഴകൾ മരിച്ചാൽ നാട് മുടിയുമെന്നു കേട്ടിട്ടുണ്ട്. എന്താണ് ഇതിനു കാരണമെന്ന് സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ആലോചിച്ചിട്ടുണ്ട്. നാട്ടിലെ ചെറുതോടുകളിൽനിന്ന് ഭാരതപ്പുഴയിലേക്കുള്ള ദൂരവും എന്നെ വിസ്മയിപ്പിച്ചിരുന്നു. ഉപരിപഠനവും ജോലിയുമായി ബന്ധപ്പെട്ട് പ്രകൃതിയെക്കുറിച്ച് ഒരുപാട് പഠിക്കാനും ഗൗരവത്തോടെ ചിന്തിക്കാനും ഇടയായി. അപ്പോഴാണ് നമ്മുടെ നാഡീഞരമ്പുകൾ പോലെയാണ് ഭൂമിക്ക് പുഴകളെന്നു മനസിലായത്. പിന്നീടുള്ള യാത്ര പുഴകളിലൂടെയായിരുന്നു. പുഴകൾ നേരിടുന്ന പലതരം ആഘാതങ്ങളുണ്ട്. അതെന്നെ നിരന്തരം അലട്ടുന്നു.
നമ്മുടെ പുഴകൾ നശിക്കാൻ തുടങ്ങിയത് എങ്ങനെ?
1970-കളിലാണ് അതിന്റെ തുടക്കമെന്നു പറയാം. മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് വാരിയയച്ച പണം നമ്മുടെ ജീവിതനിലവാരം ഉയർത്തി. എന്നാൽ, വിപരീതമായി ഭവിച്ച കാര്യങ്ങളുമുണ്ട്. നമ്മുടെ മണ്ണിനെയും മനസിനെയും അറിയാതെ പണിതുകൂട്ടിയ കെട്ടിടങ്ങൾക്കായി പുഴയിലെ മണലും മലകളിലെ പാറകളും തീർത്തും അശാസ്ത്രീയമായി ഖനനം ചെയ്തു. ഇതുണ്ടാക്കിയ പ്രത്യാഘാതം ചില്ലറയല്ല. 91 നു ശേഷം വന്ന ഉദാരവത്കരണവും തുടർന്നുള്ള സാമ്പത്തിക രംഗത്തെ മാറ്റങ്ങളും കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കി. ഇതുണ്ടാക്കുന്ന ഭവിഷ്യത്തുകളിലേക്കാണ് എന്റെ ശ്രദ്ധ പതിഞ്ഞത്.
മറ്റു സംസ്ഥാനളിൽ ഈ പ്രശ്നമില്ലേ?
കേരളത്തിന്റെ മൂന്നു മടങ്ങിലധികം വിസ്തൃതിയുള്ള സംസ്ഥാനങ്ങളാണ് തമിഴ്നാടും കർണാടയും ആന്ധ്രയുമെല്ലാം. അവിടെ വിഭവലഭ്യത കൂടുതലും ജനസാന്ദ്രത കുറവുമാണ്. അതിനാൽ വിഭവ ചൂഷണംകൊണ്ട് ഉണ്ടാകുന്ന പാരിസ്ഥിക ആഘാതം പെട്ടെന്ന് തിരിച്ചറിയാനാവില്ല. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള പ്രസ്ഥാനങ്ങൾ കേരളത്തിൽ ശക്തിപ്പെട്ടതും ഇതുകൊണ്ടാണ്. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ വികസനത്തിന് എതിരാണെന്ന പ്രചാരണവും ഇതോടൊപ്പം രൂപപ്പെട്ടു. ഇതിനിടയിൽ സുഗതകുമാരിയുടെ ഉൾപ്പെടെയുള്ള ശബ്ദങ്ങൾ ശരിയായ നിലയിൽ അപഗ്രഥിക്കപ്പെട്ടതുമില്ല. വികസനവും പരിസ്ഥിതി സംരക്ഷണവും സമന്വയിപ്പിച്ചുകൊണ്ടുള്ള ശാശ്വത വികസനമാണ് വേണ്ടത്. എന്നാൽ, ഇപ്പോഴും ആ നിലയിലുള്ള ക്രമീകരണം സാദ്ധ്യമായിട്ടില്ല. പ്രകൃതിസ്നേഹം ഒരു വഴിക്കും വികസനം മറ്റൊരു വഴിക്കും എന്ന കുഴപ്പം പരിഹരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല.
ഇതിനെന്താണ് പരിഹാരം?
മാറിമാറി വരുന്ന ഭരണകൂടങ്ങൾക്ക് വിധേയമായി നിൽക്കുന്ന സ്വന്തം ശാസ്ത്രജ്ഞന്മാരും പ്രകൃതിസ്നേഹികളും സാങ്കേതിക വിദഗ്ദ്ധരുമുണ്ട്. അവരാണ് നമ്മുടെ നാടിന്റെ ബാദ്ധ്യത. ലോകത്തെവിടെയും ഇത്തരക്കാരുണ്ടാവാം. പക്ഷേ, ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഉയരത്തിൽ നിൽക്കുന്ന ലോകത്തിന്റെ ഭാഗമായ കേരളത്തിൽ ഇപ്പോഴും സ്വതന്ത്ര ബുദ്ധിജീവികളെ അംഗീകരിക്കാൻ പ്രയാസമാണ്. അധികാരികളുടെ ഇംഗിതത്തിനു വഴങ്ങിയാൽ ശരിയായ പ്രവർത്തനം ഒരു മേഖലയിലും ഫലപ്രദമാവില്ല. അതിനാൽ ശാസ്ത്ര സാങ്കേതിക രംഗത്തും പ്രകൃതി സംരക്ഷണത്തിന്റെ കാര്യത്തിലും നവീനവും സ്വതന്ത്രവുമായ ഒരു സമീപനം സ്വീകരിച്ചേ മതിയാവൂ.
ഔദ്യോഗിക ജീവിത്തിൽ മറക്കാനാവാത്ത ഒരനുഭവം?
1994-ൽ സർവീസിൽ പ്രവേശിച്ച എന്നെ അന്നത്തെ സെസ് ഡയറക്ടറും, എന്റെ ഗുരുവുമായ ഡോ. കെ.എം. നായർ പമ്പയിലെയും മറ്റു നദികളിലെയും മണലൂറ്റുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിച്ചു റിപ്പോട്ട് നൽകാൻ ഏൽപ്പിച്ചു. ഈ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ പുഴകളിലെ മണൽ ഖനനം സംബന്ധിച്ച് ഹൈക്കോടതിയുടെ ഒരുത്തരവുണ്ടായി.നദികളിലെ മണൽ ഖനനം സെസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വേണമെന്നായിരുന്നു ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ 2001-ൽ 'കേരള റിവർ ബാങ്ക് പ്രൊട്ടക്ഷൻ ആൻഡ് സാൻഡ് മൈനിംഗ് റഗുലേഷൻ ആക്ട്" നിലവിൽ വന്നു. നദികളിലെ മണൽവാരലുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ നിയമമായിരുന്നു അത്. ഇതിന് അനുസരണമായ നിയമം ഇന്ത്യയിലാകെ ഇന്ന് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞാനും സഹപ്രവത്തകയായ ഡോ. കെ. മായയും ചേർന്നെഴുതിയ 'സാൻഡ് മൈനിംഗ്" എന്ന പുസ്തകം ലോകത്താകെ ബെസ്റ്റ് സെല്ലറും അടിസ്ഥാന ഗ്രന്ഥവുമാണ്. ലോകപ്രശസ്ത പ്രസാധകരായ സ്പ്രിംഗർ ആണ് അതു പ്രസിദ്ധീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |