ആഹ്ലാദത്തിമിർപ്പിൽ കൈപ്പുഴ ഗ്രാമം
കോട്ടയം : കൺസർവേറ്റീവ് പാർട്ടിയുടെ കുത്തകമണ്ഡലം, എതിർസ്ഥാനാർത്ഥി മുൻ ഉപപ്രധാനമന്ത്രി ഡാമിയൻ ഗ്രീൻ. ലേബർ പാർട്ടി സ്ഥാനാർത്ഥിയായ മലയാളി സോജൻ ജോസഫ് പതറിയില്ല. ഫലം പ്രഖ്യാപിച്ചപ്പോൾ ആഷ്‌ഫോഡ് സീറ്റിൽ സോജന് 1779 വോട്ടിന്റെ അട്ടിമറി ജയം. ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മലയാളി എം.പിയായി സോജൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ജന്മനാടായ കൈപ്പുഴ ആഹ്ലാദത്തിലാണ്.
ചരിത്ര ജയം കുടുംബത്തെ ഇന്നലെ രാവിലെ വിളിച്ചറിയിച്ചത് സോജനാണ്. പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചും, മധുരം വിതരണം ചെയ്തും ബന്ധുക്കളും, നാട്ടുകാരും ആഘോഷമാക്കി.
നിരവധിപ്പേരാണ് ഓണംതുരുത്ത് ചാമക്കാലായിൽ വീട്ടിൽ ആശംസയുമായി എത്തിയത്. മാതാവ് ഏലിക്കുട്ടിയുടെ ഒന്നാം ചരമവാർഷികത്തിന് മൂന്നുമാസം മുമ്പ് സോജൻ നാട്ടിൽ എത്തിയിരുന്നു. ലേബർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ടെന്നും ജയസാദ്ധ്യത കുറവാണെന്നുമാണ് പറഞ്ഞതെന്ന് പിതാവ് ജോസഫ് ഓർമ്മിച്ചു. 49 കാരനായ സോജൻ മെയിൽ നഴ്‌സ് ജോലിക്കിടെ രാഷ്ട്രീയത്തിലും സജീവമാകുകയായിരുന്നു.
ബംഗളൂരുവിലെ നഴ്‌സിംഗ് പഠനത്തിന് ശേഷം 2001 ലാണ് ജോലിക്കായി ബ്രിട്ടനിലെത്തുന്നത്. വില്യം ഹാർവി ഹോസ്പിറ്റലിൽ മാനസികാരോഗ്യ വിഭാഗത്തിൽ മെന്റൽ ഹെൽത്ത് നഴ്‌സ് ആയി നിയമനം. തുടർന്ന് ആഷ്‌ഫോർഡിലേക്ക് മാറി. 2002 മുതൽ പൊതുരംഗത്ത് സജീവമായി. 2015 ലാണ് ലേബർ പാർട്ടിയില്‍ അംഗത്വമെടുക്കുന്നത്. നിലവിൽ എൻ.എച്ച്.എസ് മെന്റൽ ഹെൽത്ത് നഴ്‌സിംഗ് മേധാവിയും, എയിൽസ്‌ഫോർഡിനെയും, ഈസ്റ്റ് സ്‌റ്റോർ വാർഡിനെയും പ്രതിനിധീകരിക്കുന്ന ബറോ കൗൺസിലറുണ്. കൈപ്പുഴ സെന്റ് ജോർജ് സ്‌കൂൾ, മാന്നാനം കെ.ഇ കോളേജ്, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ ഇരിങ്ങാലക്കുട സ്വദേശി ബ്രൈറ്റ ജോസഫ്. മക്കൾ : ഹന്നാ ജോസഫ് , സാറ ജോസഫ്, മാത്യു ജോസഫ്. ആറ് സഹോദരങ്ങളുമുണ്ട്.
ജനങ്ങളുടെ പ്രശ്നം തൊട്ടറിഞ്ഞ്
നാഷണൽ ഹെൽത്ത് സർവീസ് സൊസെറ്റിയിലെ ജോലി ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ സഹായിച്ചെന്നും, വിജയത്തിന് ഇത് സഹായകമായെന്നുമായിരുന്നു സോജന്റെ പ്രതികരണം. വമ്പനെതിരെ മത്സരിക്കാൻ പാർട്ടി ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ആഷ്‌ഫോർഡ് സീറ്റിൽ മുൻപ് ലേബർ പാർട്ടി ജയിച്ചിട്ടില്ലെന്ന ആശങ്കയുണ്ടായിരുന്നു. അതിനെയൊക്കെ മറികടക്കാൻ സാധിച്ചെന്നും ജനങ്ങൾ ഒപ്പം നിന്നെന്നും സോജൻ പറഞ്ഞു.
''വിവേചനമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്നതാണ് ലേബർ പാർട്ടിയിലേക്ക് ആകർഷിക്കാൻ കാരണമെന്ന് മകൻ പറഞ്ഞിട്ടുണ്ട്. വലിയ സന്തോഷത്തിലാണ് എല്ലാവരും. ഈ വിജയം ഇന്ത്യയ്ക്കും അഭിമാനമാണ്.
-ജോസഫ്, പിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |