നെടുമ്പാശേരി: പൊതുമേഖല സ്ഥാപനമായ അത്താണി കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ) നഷ്ടത്തിലായതിന് പിന്നിൽ ഡീലർമാരും ഏജൻസികളുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ സർക്കാർ ഏജൻസികൾ ഉൾപ്പെടെയുള്ള ഡീലർമാരിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ളത് 74 കോടിയിലേറെ രൂപയാണ്. 60 കോടിയോളം രൂപ അന്യസംസ്ഥാനങ്ങളിലെ സ്വകാര്യ ഏജൻസികളിൽ നിന്നാണ് പിരിഞ്ഞുകിട്ടാനുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളായ കെയ്കോ (കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ)യിൽ നിന്നും അഞ്ച് കോടിയും റെയ്കോയിൽ നിന്നും മൂന്നു കോടിയും മറ്റ് ഗവ. ഏജൻസികളിൽ നിന്നും ആറ് കോടിയും ലഭിക്കാനുണ്ട്. സ്പെയർ പാർട്സ് തരുന്ന സ്ഥാപനങ്ങൾക്ക് 53 കോടി രൂപ കൊടുക്കാനുണ്ട്.
ടില്ലർ വില്പന കുറഞ്ഞു
അത്താണി, പാലക്കാട് യൂണിറ്റുകളിലായി പ്രതിമാസം ആയിരത്തോളം ടില്ലർ ഉത്പാദിപ്പിക്കാം. എന്നാൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ രണ്ടിടത്തുമായി ഉത്പാദിപ്പിച്ചത് ആയിരത്തിൽ താഴെയാണ്. കാംകോ കഴിഞ്ഞവർഷം 6000 ടില്ലർ മാത്രം വിറ്റപ്പോൾ ഇതേ രംഗത്തെ ഒരു സ്വകാര്യ കമ്പനി വിറ്റത് 35000 ഓളം ടില്ലറാണ്.
കാംകോ പ്രതിസന്ധിയിൽ അല്ലെന്ന് ചെയർമാൻ
നെടുമ്പാശേരി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ അത്താണി കേരള അഗ്രോ മെഷിനറി കോർപ്പറേഷനെ (കാംകോ) സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ചെയർമാൻ സി.കെ. ശശിധരൻ അറിയിച്ചു.
കാംകോയുടെ ഉത്പന്നങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയെ ആശ്രയിച്ചാണ് വിറ്റഴിച്ചിരുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ സബ്സിഡി പ്രഖ്യാപിക്കുന്നതിൽ കാലതാമസം വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പുതിയ ഡീലർമാരെ നിയമിച്ച് ഈ വർഷം 200 കോടി രൂപയ്ക്ക് മുകളിൽ വില്പന നടത്താനാണ് ലക്ഷ്യമിടുന്നതെന്നും ചെയർമാൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഉത്പാദനം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ പലിശ രഹിത വായ്പ നൽകിയിട്ടുണ്ട്. 20 കോടി രൂപയ്ക്ക് സർക്കാർ ഗ്യാരണ്ടിയും നൽകി. തുടർന്ന് ഉത്പാദനം വർദ്ധിപ്പിച്ചതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റ് വരവ് 106 കോടിയിൽ നിന്ന് 150 കോടിയായി ഉയർന്നു. കാംകോയ്ക്ക് ലഭിക്കേണ്ട തുക നേരിട്ടും സർക്കാർ വഴിയും പിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2020 മുതൽ നടപ്പാക്കാനുള്ള ശമ്പള പരിഷ്കരണം സംബന്ധിച്ച് ചർച്ചകൾക്കുള്ള തയ്യാറെടുപ്പിലാണെന്നും 2023 സെപ്തംബർ മുതൽ കാംകോയുടെ സ്ഥിരം മാനേജിംഗ് ഡയറക്ടറായ കെ.പി. ശശികുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |