ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ വീരമൃത്യുവരിച്ച പഞ്ചാബ് സ്വദേശി അഗ്‌നിവീർ അജയ് കുമാറിന്
അർഹമായ നഷ്‌ടപരിഹാരം നൽകിയെന്ന സൈന്യത്തിന്റെ വാദം തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അജയ്‌കുമാറിന് ലഭിച്ചത് നഷ്‌ടപരിഹാരമല്ലെന്നും ഇൻഷ്വറൻസ് തുകയാണെന്നും ബന്ധുക്കളെ ഉദ്ധരിച്ച് രാഹുൽ ചൂണ്ടിക്കാട്ടി. രക്തസാക്ഷിയുടെ കുടുംബത്തിന് ഇൻഷ്വറൻസ് കമ്പനി മാത്രമാണ് പണം നൽകിയത്. നഷ്‌ടപരിഹാരവും ഇൻഷ്വറൻസും തമ്മിൽ വ്യത്യാസമുണ്ട്. കുടുംബത്തിന് സർക്കാരിൽ നിന്ന് സഹായം ലഭിച്ചിട്ടില്ല. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച അഗ്നിവീരന്മാരെ പിന്തുണയ്‌ക്കാതെ നരേന്ദ്ര മോദി സർക്കാർ വിവേചനം കാണിക്കുന്നു. സർക്കാർ എന്ത് പറഞ്ഞാലും ഇത് ദേശീയ സുരക്ഷയുടെ കാര്യമാണ്. സേനയെ ദുർബലപ്പെടുത്താൻ 'ഇന്ത്യ' ഒരിക്കലും അനുവദിക്കില്ല-രാഹുൽ എക്‌സിൽ കുറിച്ചു.
മകൻ മരിച്ചതിനെത്തുടർന്ന് കുടുംബത്തിന് കേന്ദ്രത്തിൽ നിന്ന് നഷ്ടപരിഹാരമോ സഹായമോ ലഭിച്ചിട്ടില്ലെന്ന അജയ്‌കുമാറിന്റെ പിതാവ് പറയുന്ന വീഡിയോ രാഹുൽ ഗാന്ധി ജൂലായ് മൂന്നിന് പുറത്തു വിട്ടതിന് പിന്നാലെയാണ് സൈന്യം നഷ്‌ടപരിഹാരത്തെക്കുറിച്ച് വിശദീകരിച്ചത്. കുടുംബത്തിന് സഹായമായി 98.39 ലക്ഷം രൂപയും എക്‌സ്‌ഗ്രേഷ്യയും മറ്റ് ആനുകൂല്യങ്ങളും അടക്കം ഏകദേശം 67 ലക്ഷം രൂപയും നൽകിയെന്നാണ് സൈന്യം വെളിപ്പെടുത്തിയത്.
നാളെ മണിപ്പൂരിൽ
രാഹുൽ ഗാന്ധി നാളെ മണിപ്പൂർ സന്ദർശിക്കും.പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുൽ നടത്തുന്ന ആദ്യ മണിപ്പൂർ സന്ദർശനമാണിത്.
അഭയാർത്ഥി കാമ്പുകളിലേക്ക് രാഹുൽ എത്തുമെന്നാണ് വിവരം. രാഹുൽ നയിച്ച
ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്നാണ് തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |