സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
മലയിൻകീഴ്: കണ്ടല അരുമാളൂരിൽ വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതിനെത്തുടർന്ന് സംഘർഷം. സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ആറുപേരെ മാറനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അരിമാളൂർ കരിങ്ങൽ അമരത്ത് വീട്ടിൽ ബിജു (52), അരുമാളൂർ കോണോത്ത് വിളവീട്ടിൽ ആരോമൽ (24), അരുമാളൂർ ചെന്നിയോട് ദിലീപ് ഭവനിൽ പ്രദീപ്(37), അരുവിയോട് കെ.സി ഭവനിൽ സഹോദരങ്ങളായ പ്രതീഷ് (36), പ്രദീപ് (31), മറ്റൊരു യുവാവ് എന്നിവരാണ് അറസ്റ്രിലായത്.
ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ആരോമലും സുഹൃത്തും സമീപവാസിയായ ബിജുവിന്റെ വീടിന് മുന്നിൽ നിന്ന് ബിയർ കുടിച്ചത് അയാൾ ചോദ്യം ചെയ്യുകയും വാക്കുതർക്കത്തിനൊടുവിൽ ബിജു സുഹൃത്തുക്കളെ വിളിച്ചു വരുത്തി ആരോമലിനെ മർദ്ദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ആരോമലിന്റെ അമ്മ പ്രീതകുമാരിക്കും (43) മർദ്ദനമേറ്റു. ഇവരുടെ വസ്ത്രവും കീറി. ഇതിന്റെ വൈരാഗ്യത്തിൽ ആരോമൽ സംഘമായെത്തി ബിജുവിന്റെ വീടിന് നേരെ ബിയർ കുപ്പി എറിയുകയും മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് അടിച്ചു തകർത്തെന്നുമാണ് ബിജു പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. കാറിന്റെ മുൻവശത്തെ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. ബിയർകുപ്പി അവശിഷ്ടങ്ങളും വീടിന് മുന്നിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് മാറനല്ലൂർ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |