കാട്ടാക്കട: കാട്ടാക്കടയിൽ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ സ്ഥിരമായി അപകടങ്ങൾ ഉണ്ടാക്കുന്നു. നമ്പർ പ്ലേറ്റ് ഇല്ലാത്തതും ഇൻഷ്വറൻസ് ഇല്ലാത്തതും നമ്പർ ശരിയായി എഴുത്താത്തതും തുടങ്ങി മോട്ടോർ വാഹനനിയമ ലംഘനങ്ങളെല്ലാം കാട്ടാക്കടയിലും പരിസരങ്ങളിലും തകർത്തോടുകയാണ്.
ഇത്തരത്തിലുള്ള വാഹനങ്ങളാണ് റോഡുകളിൽ കൂടുതൽ അപകടങ്ങളുണ്ടാക്കിയിരിക്കുന്നത്.
വാഹനങ്ങളിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തതുകാരണം അപകടങ്ങൾ ഉണ്ടാക്കുന്ന വാഹനത്തെ കണ്ടെത്താൻ പൊലീസിനും കഴിയുന്നില്ല. പ്രദേശങ്ങളിലെ സി.സി.ടിവിയിൽ അപകടദൃശ്യങ്ങൾ കാണാമെങ്കിലും വാഹനത്തിന്റെ നമ്പർ കാണാറില്ല.
പരിശോധന നടത്തി
ഇക്കഴിഞ്ഞ ദിവസം കാട്ടാക്കട കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്നതും ഇതുവഴി കടന്നുപോയ വാഹനങ്ങളെയും മോട്ടോർ വാഹനവകുപ്പ് മിന്നൽ പരിശോധന നടത്തിയിരുന്നു.
നിയമലംഘനം
വാണിജ്യ സമുച്ചയത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കിൽ നിയമലംഘനം കണ്ടെത്തിയത് ഉദ്യോഗസ്ഥർ ചങ്ങലയിട്ട് പൂട്ടി.
മുൻ വശത്തെ നമ്പർ പ്ലേറ്റ് ഇല്ലാത്തതും ഇവ കാണാത്ത തരത്തിൽ വച്ചിരുന്നതും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഉടമസ്ഥൻ ഇല്ലാത്തതിനെ തുടർന്ന് ചങ്ങലയിട്ട് പൂട്ടിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഒരു വാഹന ഉടമയ്ക്ക് പിഴ നൽകുകയും ഉടമസ്ഥൻ എത്താത്ത ബൈക്കിനെ കസ്റ്റഡിയിലെടുത്ത് കാട്ടാക്കട മോട്ടോർ വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
പരാതികൾ അധികം
കാട്ടാക്കടയിൽ നിയമലംഘനം നടത്തിയുള്ള വാഹനങ്ങളുടെ മരണപ്പാച്ചിലിന് തടയിടണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഡിപ്പോയിലെ വാണിജ്യസമുച്ചയത്തിലുണ്ടായ കൂട്ടത്തല്ലിന്റെ പശ്ചാത്തലത്തിലും അനധികൃതമായി വാഹനങ്ങൾ എത്തുന്നുണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിലുമാണ് മോട്ടോർ വാഹനവകുപ്പ് മിന്നൽ പരിശോധന നടത്തിയത്.
നമ്പർ പ്ലേറ്റ് ഇല്ലാത്തതും ഇൻഷ്വറൻസ് ഇല്ലാത്തതും നമ്പർ ശരിയായി എഴുതാത്തതും തുടങ്ങി മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കെല്ലാം പിഴ നൽകി. ഇത്തരത്തിൽ ഒരുമണിക്കൂറിനിടെ 30,000 ത്തോളം രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയത്.
കാട്ടാക്കടയിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. നമ്പർ പ്ലേറ്റ് ഇല്ലാത്തതും ശരിയായി നമ്പർ എഴുതാത്തതും തുടങ്ങിയ നിയമ ലംഘനങ്ങൾക്കെല്ലാം ശക്തമായ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകും.
ധനേഷ്.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |