ചണ്ഡീഗഡ്: കൃഷിസ്ഥലത്തേക്ക് കനാലിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ നാല് പേരെ വെടിവച്ചു കൊന്നു. പഞ്ചാബിലെ ഗുരുദാസ്‌പൂരിലാണ് സംഭവം നടന്നത്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വാഹത്തിന് നേരെ 60 റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച രാത്രി വിത്വാൻ ഗ്രാമത്തിലാണ് വെടിവയ്പ്പ് നടന്നത്. രണ്ട് വിഭാഗങ്ങളിലുമായി 13 പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എതിർവിഭാഗം സഞ്ചരിച്ചിരുന്ന കാറിന് നേരെ മറ്റൊരു വിഭാഗം 60 റൗണ്ട് വെടിയുതിർക്കുകയായിരുന്നു. കാറിന്റെ ചിത്രം ഉൾപ്പെടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗങ്ങളിലുള്ളവരെയും അറസ്റ്റ് ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |