കോട്ടയം: രാജ്യാന്തര വിപണിയിലേക്കാൾ റബറിന്റെ ആഭ്യന്തര വില കിലോയ്ക്ക് 40 രൂപ കൂടിയതോടെ ടയർ വ്യവസായികൾ ഇറക്കുമതി ആവശ്യം ശക്തമാക്കി. വാങ്ങൽ താത്പര്യം ഗണ്യമായി കൂടിയതോടെ ഷീറ്റ് ലഭ്യത കുറഞ്ഞതിനാൽ കിലോക്ക് 206 രൂപ വരെ നൽകി റബർ വാങ്ങാൻ കമ്പനികൾ നിർബന്ധിതരായി. കപ്പൽ, കണ്ടെയ്‌നർ എന്നിവയുടെ ക്ഷാമം മൂലം ഇറക്കുമതി കരാർ ഉറപ്പിച്ച കമ്പനികൾക്ക് ചരക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
ബാങ്കോക്കിൽ 167 രൂപയാണ് വില. കേരളത്തിൽ റബർ ബോർഡ് വില 206ൽ എത്തിയെങ്കിലും മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചതിനാൽ വിപണിയിൽ വിട്ടുനിന്ന് വില കുറയ്‌ക്കാനുള്ള തന്ത്രങ്ങൾ പാളി. വർഷങ്ങൾക്കു ശേഷമാണ് അന്താരാഷ്ട്ര, ആഭ്യന്തര വിലകളിലെ അന്തരം 40 രൂപയിലെത്തുന്നത്.
റബർ വില 200 കടന്നതോടെ സബ്സിഡി ഇനത്തിൽ കോടികളുടെ ലാഭമാണ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്.റബറിന് 180 രൂപയാണ് തറവില നിശ്ചയിച്ചിട്ടുള്ളത്. വില കൂടിയതോടെ തറവില 210-220 രൂപയാക്കണമെന്ന ആവശ്യം കർഷക സംഘടനകൾ ശക്തമാക്കിയിട്ടുണ്ട്.
കുരുമുളക് വില കുറയുന്നു
ആഗോളതലത്തിൽ കുരുമുളക് ക്ഷാമം ശക്തമായതിനാൽ സ്റ്റോക്കുള്ള ചരക്ക് വിൽക്കാൻ കർഷകർ താത്പര്യം കാണിച്ചിരുന്നില്ല. എന്നാൽ ആഗോള തലത്തിൽ ഡിമാൻഡ് കുറഞ്ഞതോടെ വില ഇടിഞ്ഞു. മഴ മൂലം ഉത്തരേന്ത്യയിലും ഡിമാൻഡ് കുറവാണ്. മസാല കമ്പനികൾ വാങ്ങുന്ന തോത് കുറച്ചതും വിനയായി.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില 8825ൽ നിന്ന് 8300 ഡോളറായി . വിയറ്റ്നാം 7400ൽ നിന്ന് 7000 ഡോളറായി. ബ്രസീൽ 7400ൽ നിന്ന് 7200 ഡോളറിലേക്ക് താഴ്ന്നു. ഇന്തോനേഷ്യയിൽ വില 8000ൽ നിന്ന് 7800 ഡോളറായി. ഇതോടൊപ്പം ശ്രീലങ്കൻ മുളകിന്റെ വരവും കൂടി. ഇതു തുടർന്നാൽ വരും ദിവസങ്ങളിലും കുരുമുളക് വില ഇടിയും. എന്നാൽ നവരാത്രി, ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഉത്സവ സീസണോടെ വില കുതിച്ചുയരുമെന്ന പ്രതീക്ഷയിൽ സ്റ്റോക്കിസ്റ്റുകൾ ചരക്ക് പിടിച്ചു വെക്കുകയാണ്.
കൊക്കോ വിലയും ഇടിയുന്നു
കുതിച്ചുയർന്ന കൊക്കോ വില 550 രൂപയിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ 450ൽ നിന്ന് 680 രൂപ വരെ ഉയർന്ന ശേഷമാണ് കുത്തനെ ഇടിഞ്ഞത്. മഴകാരണം ജലാംശം കൂടിയതും വില ഇടിച്ചു. ഫംഗസ് ബാധ കാർഷിക മേഖലയിൽ ആശങ്കയായി. അടുത്ത സീസണിലെ ഉത്പാദനത്തെ ഇത് ദോഷകരമായി ബാധിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |