കൽപ്പറ്റ: പൊലീസ് ഉദ്യോഗസ്ഥരോ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരോ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ കോൾ നടത്തി പണം തട്ടിയെടുക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പുത്തൻ തന്ത്രങ്ങളുമായെത്തുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽപ്പെടരുതുമെന്നുമുള്ള മുന്നറിയിപ്പുമായി ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ. ഇത്തരത്തിലുള്ള സി.ബി.ഐ ചമഞ്ഞുള്ള കെണിയിൽപ്പെട്ട് ജില്ലയിലെ ഒരു ഡോക്ടർക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപയാണ്.
ശനിയാഴ്ചയാണ് ഡോക്ടറുടെ പരാതിയിൽ വയനാട് സൈബർ സ്‌റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തത്. ഡോക്ടർ വിദേശത്തേക്ക് അയച്ച പാഴ്സലിൽ എം.ഡി.എം.എയും വ്യാജ സിം കാർഡുകളും പാസ്‌പോർട്ടുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും സിംഗപ്പൂരിൽ പിടിച്ചുവെച്ചിട്ടുണ്ടെന്നും ഡോക്ടറെ ജൂലൈ മൂന്നിന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് യൂണിഫോമിൽ വീഡിയോ കോൾ ചെയ്ത് ഡോക്ടർ ഉപയോഗിക്കാതെ കിടന്ന അക്കൗണ്ടിലേക്ക് 138 കോടി അവയവ കടത്തു കേസിലെ പ്രതിയിൽ നിന്നും കമ്മിഷനായി കൈപ്പറ്റിയിട്ടുണ്ടെന്നും പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി. നിങ്ങൾ നിരപരാധിയാണെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് അക്കൗണ്ട് ലീഗലൈസേഷൻ ചെയ്യുന്നതിനായി അഞ്ച് ലക്ഷം രൂപ നൽകണമെന്നും അതുവരെ അനങ്ങാൻ പാടില്ലെന്നും പറഞ്ഞു. അഞ്ച് ലക്ഷം രൂപ അയക്കുകയും ഡോക്ടർ മണിക്കൂറുകളോളം റോഡിൽ നിൽക്കുകയും ചെയ്തു. കുറേ കഴിഞ്ഞാണ് ഇത് തട്ടിപ്പാണെന്ന് ബോധ്യമാകുന്നതും സ്‌റ്റേഷനിൽ പരാതി നൽകുന്നതും.
ഓൺലൈൻ ട്രേഡിങ്ങിൽ വൻ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചും തട്ടിപ്പുകൾ കുടുന്നുണ്ടെന്നും ഇതുപോലെയുള്ള തട്ടിപ്പുക്കാരുടെ കെണിയിൽ വീഴാതിരിക്കാൻ കനത്ത ജാഗ്രത പുലർത്തണമെന്നും തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ടോൾ ഫ്രീ നമ്പരായ 1930 ൽ വിളിച്ചോ, സ്റ്റേഷനിൽ നേരിട്ടോ പരാതി നൽകണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഈ വർഷത്തെ കണക്കുകൾ പ്രകാരം ഇതുവരെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഓൺലൈനായും നേരിട്ടും 704 പരാതികളാണ് ലഭിച്ചത്. ഇതിൽ 379 പരാതികൾ തീർപ്പാക്കി. എട്ടു ലക്ഷത്തോളം രൂപ തിരിച്ചു പിടിച്ചു നൽകിയിട്ടുണ്ട്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിയ സ്രോതസിലേക്കുള്ള സൈബർ ആക്രമണങ്ങളും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വച്ചുള്ള ലൈംഗിക ഉദ്യേശത്തോടെയുള്ള ആക്രമണങ്ങളുമാണ് കൂടുതലായും പരാതികളായി ലഭിക്കുന്നത്. വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തട്ടിപ്പു സംഘങ്ങളെ പിടികൂടാൻ പ്രയോഗികമായി ഏറെ തടസമുണ്ട്. എങ്കിലും, പരാതി പ്രകാരം രാജ്യത്തെ് വിവിധയിടങ്ങളിൽ നിന്ന് തട്ടിപ്പുകാരെ പിടികൂടാൻ വയനാട് സൈബർ പോലീസിന് സാധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |