കണ്ണൂർ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ ലഭിച്ചതായി വിവരം. കണ്ണൂർ ചെങ്ങളായിയിൽ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. പരപ്പായി സർക്കാർ സ്‌കൂളിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ റമ്പർ തോട്ടത്തിൽ മഴക്കുഴി വെട്ടുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് നിധി കുംഭം പോലുള്ള മൺപാത്രം ലഭിച്ചത്.
ബോംബാണെന്ന് കരുതി ആദ്യം മൺപാത്രം തുറന്നുനോക്കാൻ തൊഴിലാളികൾ തയ്യാറായിരുന്നില്ല. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് പാത്രം തുറന്നുനോക്കുന്നത്. നാണയത്തുട്ടുകൾ, സ്വർണപതക്കങ്ങൾ പോലുള്ള ആഭരണങ്ങളാണ് കുംഭത്തിനുള്ളിൽ ഉണ്ടായിരുന്നത്. പിന്നാലെ തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും പുരാവസ്തു വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു.
ഭണ്ഡാരത്തിന്റെ ആകൃതിയിലുള്ള മൺപാത്രമാണ് ലഭിച്ചത്. 17 മുത്തുമണികൾ, 13 സ്വർണപതക്കങ്ങൾ, കാശിമാലയുടെ നാല് പതക്കങ്ങൾ, ഒരുസെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് ഭണ്ഡാരത്തിനുള്ളിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പുരോവസ്തു വകുപ്പ് പരിശോധന തുടങ്ങിയതായി ജില്ലാ കളക്‌ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |