SignIn
Kerala Kaumudi Online
Thursday, 18 July 2024 2.39 AM IST

എല്ലാം കണ്ണൂരിന് മാത്രം: കാസർകോട്ടുകാർ ഓരേ സ്വരത്തിൽ ചോദിക്കുന്നു, ഞങ്ങൾ എന്താ കേരളത്തിൽ അല്ലേ?

kasargod-

കാസർകോട്: മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതം തീർക്കാനെന്ന പ്രഖ്യാപനവുമായി ഷോർണ്ണൂരിൽ നിന്ന് അനുവദിച്ച പുതിയ പാസഞ്ചർ ട്രെയിനും കണ്ണൂരിൽ ഒതുക്കി. തിരക്ക് കുറയ്ക്കാൻ ഷൊർണൂർ-കണ്ണൂർ ലൈനിൽ റെയിൽവേ പ്രഖ്യാപിച്ച ജൂലായ് രണ്ട് മുതലുള്ള പ്രത്യേക പാസഞ്ചർ ട്രെയിൻ കാസർകോട്ടേക്ക് നീട്ടാത്തതിനെതിരെ കണ്ണൂരിന് വടക്ക് വൻപ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

കാസർകോട് എന്തെ കേരളത്തിൽ അല്ലെ എന്ന ചോദ്യവുമായി സോഷ്യൽമീഡിയയിലാണ് പ്രതിഷേധം കൂടുതൽ. കാസർകോടിനെ കൊഞ്ഞനംകുത്തി ഏഴു ട്രെയിനുകൾ ഇപ്പോൾ തന്നെ കണ്ണൂരിൽ ഓട്ടം അവസാനിപ്പിക്കുന്നുണ്ട്. ജനശതാബ്‌ദി, ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്പ്രസ്, പാലക്കാട്‌ വഴിയുള്ള യശ്വന്തപുര, എറണാകുളം കണ്ണൂർ ഇന്റർസിറ്റി, ഷോർണൂർ, കോഴിക്കോട് പാസഞ്ചർ ട്രെയിനുകൾ തുടങ്ങിവയാണ് ഇവ. ജനശതാബ്ദി, എക്സിക്യൂട്ടിവ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ കാസർകോട് വരെയോ മംഗളൂരു വരെയോ നീട്ടണമെന്ന ആവശ്യം ശക്തമായി നിലനിൽക്കെയാണ് പുതിയ ട്രെയിനും കണ്ണൂർ വരെ മാത്രമാക്കുന്നത്.

കണ്ണൂർ ആലപ്പുഴ എക്സിക്യൂടീവ് ട്രെയിൻ 14 മണിക്കൂറിലധികവും കണ്ണൂർ എറണാകുളം ഇന്റർസിറ്റി 13 മണിക്കൂറും കണ്ണൂർ-ഷൊർണൂർ പാസഞ്ചർ വണ്ടി എട്ട് മണിക്കൂറും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെറുതെ ഇടുകയാണ്. ഇവ കാസർകോട്ടേക്കോ അല്ലെങ്കിൽ മംഗളൂരിലേക്കോ നീട്ടിയാൽ ജില്ലയിലെ യാത്രക്കാർക്ക് വലിയ ആശ്വാസം പകരുകയും റെയിൽവേയ്ക്ക് കൂടുതൽ വരുമാനം കിട്ടുകയും ചെയ്യും.

രാമേശ്വരം-മംഗളൂരു ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. മംഗളൂരു-കോഴിക്കോട് പാസഞ്ചർ പാലക്കാട് വരെ നീട്ടണമെന്നതും ഏറെക്കാലമായി ഉയർന്നുവരുന്ന ആവശ്യമാണ്. രാവിലെയും വൈകുന്നേരവും കാസർകോട് കണ്ണൂർ കോഴിക്കോട് ലൈനിൽ ഓടുന്ന ട്രെയിനുകളെല്ലാം യാത്രക്കാരെ കുത്തിനിറച്ചാണ് ഓടുന്നത്.

നേത്രാവതി പോയാൽ യാത്രയില്ല

വൈകീട്ട് പരശുറാം വന്നു കഴിഞ്ഞാൽ പിന്നെ കാസർകോട് ഭാഗത്തേക്ക് ഒരു മണിക്കൂർ കഴിഞ്ഞാണ് കുർളയിലേക്കുള്ള നേത്രാവതി എക്സ്പ്രസുള്ളത്. ഇതിനിടയിലുള്ള തിരക്ക് കുറക്കാനാണ് പാസഞ്ചർ എന്ന വാദം നിരർത്ഥകമാണ്. നേത്രാവതിയിൽ അൺ റിസർവ്ഡ് കോച്ചുകളിൽ കയറുന്നത് ദീർഘ ദൂര യാത്രക്കാരാണ്. ഇവരാരും പാസഞ്ചറിൽ കയറില്ല. യഥാർത്ഥത്തിൽ കോഴിക്കോടിനും കാസർകോടിനും ഇടയിലാണ് പുതിയ ട്രെയിനുകൾ വേണ്ടത് നേത്രാവതി പോയി കഴിഞ്ഞാൽ കോഴിക്കോട്-കാസർകോട് ലൈനിൽ ഒരു രാത്രികാല ട്രെയിൻ ഇല്ല.

വരുമാനത്തിൽ മുന്നിൽ

2023-24 സാമ്പത്തിക വർഷത്തിൽ ഏറ്റവും ഉയർന്ന വരുമാനമുള്ള റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ 33-ാം സ്ഥാനത്താണ് കാസർകോട്. ഇക്കാലയളവിൽ 24.03 ലക്ഷം പേർ യാത്ര ചെയ്‌തു. 47 കോടി രൂപയായിരുന്നു വരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KASARGOD, KERALA, KANNUR, VANDEBARAT, INDIAN RAILWAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.