ബഡ്ജറ്റിൽ നിൽക്കുന്ന സിനിമ. അത് കൊമേഴ്സ്യൽ സിനിമയാകുമ്പോൾ പ്രേക്ഷകരെ മനസിൽ കാണണം. സാമ്പത്തിക വിജയം നേടുകയും വേണം. പ്രമുഖ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ എം. മണി (അരോമ മണി) എന്നും സ്വീകരിച്ചത് ഈ ശൈലിയായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും മുൻകാല സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് എന്ന നിലയിലാണ് പുതിയ കാലത്ത് എം. മണി അറിയപ്പെട്ടത്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പും ഇരുപതാം നൂറ്റാണ്ടും ബോക്സ് ഓഫീസിൽ പണം വാരി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും താര സിംഹാസനത്തിൽ ഈ ചിത്രങ്ങൾ വഹിച്ച പങ്കു വളരെ വലുതാണ്. ശങ്കർ എന്ന റൊമാന്റിക് നായകന്റെ കരിയറിൽ ഇടംപിടിച്ച എങ്ങനെ നീ മറക്കും, മുത്തോട് മുത്ത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് എം. മണിയായിരുന്നു.
എൺപതുകളിൽ മലയാളത്തിൽ സൂപ്പർ ഹിറ്റ് പ്രണയ ഗാനങ്ങൾ പിറന്ന കുയിലിനെത്തേടി എന്ന ചിത്രത്തിന്റെയും സംവിധായകൻ. ആ ദിവസം, എന്റെ കളിത്തോഴൻ, ആനക്കൊരുമ്മ, പച്ചവെളിച്ചം എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. 1977 ൽ മധു നായകനായ ധീരസമീരെ യമുനാ തീരെ ആയിരുന്നു സുനിത പ്രൊഡക്ഷൻസ് നിർമ്മിച്ച ആദ്യ ചിത്രം. താൻ നിർമ്മിക്കുന്ന ചിത്രങ്ങൾ തന്റെ വിതരണ സ്ഥാപനമായ അരോമ മൂവീസിലൂടെ വിതരണം ചെയ്യുന്നതായിരുന്നു രീതി. നിർമ്മാതാവും വിതരണക്കാരനും ഒരാൾതന്നെയാകുന്നതാണ് നല്ലതെന്ന് എം. മണിയുടെ സമവാക്യം.
പദ്മരാജൻ സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്നീ ചിത്രങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. മാമുക്കോയ എന്ന നടൻ പ്രേക്ഷകരിലേക്ക് കൂടുകൂട്ടിയത് ദൂരെ ദൂരെ ഒരു കൂട് കൂട്ടാം സിനിമയിലൂടെയാണ്. കെ. മധു, എസ്.എൻ. സ്വാമി കൂട്ടുകെട്ട് പിറന്നതും ശക്തിയാർച്ചിതും എം. മണിയുടെ സിനിമയിലൂടെയാണ്. സി.ബി.ഐ സീരീസിനു തുടക്കമിട്ട നിർമ്മാതാവ്. സേതുരാമയ്യരും സാഗർ ഏലിയാസ് ജാക്കിയും ഭരത് ചന്ദ്രൻ ഐ.പി.എസും ഇപ്പോഴും തരംഗമാവുന്നു. അറുപത്തിരണ്ട് ചിത്രങ്ങൾ നിർമ്മിച്ചു. നിർമ്മാതാവിൽനിന്ന് താരങ്ങളിലേക്ക് സിനിമ വഴിമാറുകയും അവർ നിയന്ത്രിച്ചു തുടങ്ങിയതോടെ എം.മണി നിർമ്മാണ രംഗത്തു നിന്ന് അകലം പാലിച്ചു തുടങ്ങി. 2013ൽ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റാണ് അവസാനം നിർമ്മിച്ച ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |