വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന് നേരെ അക്രമിക്ക് ഒന്നിലധികം തവണ വെടിയുതിർക്കാൻ കഴിഞ്ഞത് ആശ്ചര്യപ്പെടുത്തുന്നെന്ന് അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ). യു.എസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയം മറികടന്നാണ് ട്രംപിന് നേരെ വെടിയുതിർത്തത്. ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ സീക്രട്ട് സർവീസിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് എഫ്.ബി.ഐയും പെൻസിൽവേനിയ പൊലീസും ഒഴിഞ്ഞുമാറി. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷണത്തിൽ പുറത്തുവരുമെന്ന് എഫ്.ബി.ഐ പ്രതികരിച്ചു. സംഭവത്തിൽ സീക്രട്ട് സർവീസാണ് ഉത്തരം പറയേണ്ടതെന്ന് എഫ്.ബി.ഐയുടെ പിറ്റ്സ്ബർഗ് ഫീൽഡ് ഓഫീസ് ഇൻചാർജ് കെവിൻ കോജെക് പ്രതികരിച്ചു. അന്വേഷണം നടത്തുമെന്നും വീഴ്ചയിൽ വിശദീകരണം നൽകാൻ സീക്രട്ട് സർവീസിനോട് പറഞ്ഞതായും ജനപ്രതിനിധി സഭാ മേൽനോട്ട സമിതിയും വ്യക്തമാക്കി. ട്രംപിന് സമീപത്തുണ്ടായിരുന്ന സീക്രട്ട് സർവീസ് സ്നൈപ്പർമാരാണ് അക്രമിയെ വെടിവച്ചു കൊന്നത്. ട്രംപിൽ നിന്ന് 130 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് അക്രമി വെടിവയ്പ് നടത്തിയത്.
യു.എസ് സീക്രട്ട് സർവീസ്
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് കീഴിലുള്ള ഫെഡറൽ നിയമ നിർവഹണ ഏജൻസി. രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ, അവരുടെ കുടുംബം, സന്ദർശനത്തിനെത്തുന്ന വിദേശ നേതാക്കൾ എന്നിവരുടെ സുരക്ഷാ ചുമതല വഹിക്കുന്നു. 1865ൽ പ്രസിഡന്റ് എബ്രഹാം ലിങ്കൺ രൂപം നൽകി. 1901 മുതൽ യു.എസ് പ്രസിഡന്റുമാരെയും മുൻ പ്രസിഡന്റുമാരെയും പ്രസിഡൻഷ്യൽ സ്ഥാനാർത്ഥികളെയും സംരക്ഷിക്കുന്നു.
അക്രമിയെ കണ്ടെന്ന് ദൃക്‌സാക്ഷി
ഈച്ചയെ പോലും സൂഷ്മമായി നിരീക്ഷിക്കുന്ന സീക്രട്ട് സർവീസ് ഏജൻസിക്ക് എന്തുകൊണ്ട് 20കാരനായ അക്രമിയെ കണ്ടെത്താനായില്ല. ചോദ്യങ്ങൾ ശക്തമാകുന്നതിനിടെ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
തോമസ് ക്രൂക്ക്സ് തോക്കുമായി കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്നത് കണ്ടതായി ദൃക്സാക്ഷി വിദേശ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. അക്രമിയെ കാട്ടിക്കൊടുക്കാൻ ശ്രമിച്ചിട്ടും പൊലീസിന്റെയും സീക്രട്ട് സർവീസിന്റെയും ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ലെന്നും മിനിറ്റുകൾക്കുള്ളിൽ വെടിവയ്പുണ്ടായെന്നും ഇയാൾ പറയുന്നു. ട്രംപിന്റെ വേദിയുടെ വളരെ അടുത്തായിരുന്നു അക്രമി എന്ന് തെളിയിക്കുന്ന വീഡിയോകളും ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവന്നു.
പ്രതിയുടെ കാറിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി
യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച തോമസ് മാത്യു ക്രൂക്ക്‌സിന്റെ (20) കാറിലും വീട്ടിലും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പെൻസിൽവേനിയയിൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് യോഗം നടന്ന വേദിക്ക് സമീപത്താണ് ഇയാളുടെ കാർ കണ്ടെത്തിയത്. സ്വദേശമായ പെൻസിൽവേനിയയിലെ ബെഥേൽ പാർക്കിലെ ഒരു നഴ്സിംഗ് ഹോമിൽ സഹായി ആയിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |