ലഖ്‌നൗ:വിവാഹത്തിനായി എത്തിയ വരനും ബന്ധുക്കളും വധുവിനെയും കുടുംബത്തെയും കണ്ടെത്താനാകാതെ തിരികെ മടങ്ങി. ഉത്തർപ്രദേശിലെ ഉന്നാവു ജില്ലയിലെ സോനു എന്ന യുവാവിനാണ് ദുരവസ്ഥയുണ്ടായത്. ലഖ്‌നൗ സ്വദേശിയായ കാജലായിരുന്നു വധു. യുവതിയുടെ പിതാവ് നൽകിയ മേൽവിലാസം അനുസരിച്ചാണ് സോനു ആഘോഷങ്ങളോടെ വിവാഹത്തിനായി റഹിമാബാദിൽ എത്തിയത്. എന്നാൽ യുവാവിന് കൃത്യമായി വിവാഹ സ്ഥലം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
രാത്രി മുഴുവൻ കാജലിനെയും പിതാവിനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നുവെന്നാണ് സോനു പറഞ്ഞത്. പ്രദേശവാസികളോട് തിരക്കിയപ്പോൾ അത്തരത്തിൽ ആരും അവിടെ താമസമില്ലെന്നാണ് അറിയാൻ സാധിച്ചതെന്ന് യുവാവ് പൊലീസിനെ അറിയിച്ചു. ചണ്ഡീഗഢിൽ വച്ചാണ് സോനുവും കാജലും പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. കാജലിന്റെ പിതാവായ ശീഷ്‌പാലുമായി യുവാവ് ഫോൺ മുഖേന ബന്ധപ്പെടുകയും ജൂലായ് 11ന് വിവാഹ തീയതി ഉറപ്പിക്കുകയുമായിരുന്നു.
ജൂലായ് പത്ത് വരെ താൻ കാജലുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് സോനു പറഞ്ഞു. 'വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ബന്ധുക്കളെല്ലാം വീട്ടിൽ എത്തിയിട്ടുണ്ടെന്നുമായിരുന്നു കാജൽ അറിയിച്ചത്. ആഘോഷങ്ങളോടെ വിവാഹ വേദിയിൽ എത്താനും ഇനി സംസാരിക്കാൻ സാധിക്കില്ലെന്നും അവൾ പറഞ്ഞു. അതിനുശേഷം കാജലിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല'- സോനു പറഞ്ഞു.
സംഭവത്തിൽ ലഖ്‌നൗ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാജലിനെയും കുടുംബത്തെയും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |