തിരുവനന്തപുരം:ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ ജോലിക്കിടെ ഒഴുക്കിൽപെട്ട് കാണാതായ ജോയിക്കായി 47 മണിക്കൂറോളം നീണ്ട സമാനതയില്ലാത്ത രക്ഷാ പ്രവർത്തനവും നാടിന്റെ പ്രാർത്ഥനയും ഫലം കണ്ടില്ല.
റെയിൽവേ ടണലും കടന്ന് മലിനജലം ഒഴുകിപ്പോകുന്ന തകരപ്പറമ്പ് - ഉപ്പിടാംമൂട് റോഡിനോട് ചേർന്നുള്ള തോട്ടിൽ ശ്രീചിത്ര ഹോമിന് പിന്നിലായി ഇന്നലെ രാവിലെ മൃതദേഹം പൊന്തുകയായിരുന്നു.
രാവിലെ ആറരയോടെ ഫയർഫോഴ്സ് സ്‌കൂബാ സംഘവും നേവി ഉദ്യോഗസ്ഥരും ചേർന്ന് ടണലിൽ സോണാർ ഉപകരണം ഉപയോഗിച്ച് ശാസ്ത്രീയ പരിശോധന ആരംഭിച്ചിരുന്നു. അതിനിടെയാണ് ഒരു കിലോമീറ്ററോളം അകലെ മൃതദേഹം കണ്ടെത്തിയത്.
രാത്രിയിലെ കനത്ത മഴയെ തുടർന്ന് തോട്ടിലുണ്ടായ ശക്തമായ ഒഴുക്കിൽ ടണലിൽ നിന്നു മൃതദേഹം പുറത്തേക്ക് ഒഴുകി എത്തുകയായിരുന്നു. എട്ടുമണിയോടെ അതുവഴി വന്ന ബൈക്ക് യാത്രക്കാരനാണ്
തോട്ടിൽ മാലിന്യത്തിനൊപ്പം കമിഴ്ന്നു കിടന്ന മൃതദേഹം ആദ്യം കണ്ടത്. എട്ടരയോടെ കോർപ്പറേഷൻ ജീവനക്കാർ എത്തി അത് ജോയിയാണെന്ന് അധികൃതരെ അറിയിച്ചു. പിന്നാലെ സ്കൂബാ സംഘവും കോർപ്പറേഷൻ ജീവനക്കാരുംചേർന്ന് പുറത്തെടുത്ത മൃതദേഹം 9.15 ഓടെ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പത്തര മണിയോടെ ജോയിയുടെ സഹോദരനും സഹോദരന്റെ മകനും മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ നേശമണിയുടെയും മേരിയുടെയും മകനാണ് നാലപത്തിയേഴുകാരനായ എൻ.ജോയി.
മൃതദേഹം സ്ഥിരീകരിക്കുന്നതുവരെ തിരച്ചിൽ നിറുത്തിവച്ചിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സും നാവികസേനയും എൻ.ഡി.ആർ.എഫും സംയുക്തമായി നടത്തിയ രക്ഷാ പ്രവർത്തനം അവസാനിപ്പിക്കാൻ ഔദ്യോഗിക തീരുമാനമായി.
വഞ്ചിയൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്‌ക്ക് ഒന്നരയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാരായമുട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹത്തെ സി.കെ.ഹരീന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ,ഡെപ്യൂട്ടിമേയർ പി.കെ.രാജു എന്നിവർ അനുഗമിച്ചു. പൊതുദർശനത്തിനുശേഷം മൂന്നരയോടെ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് റെയിൽവേ പാഴ്സൽ ഓഫീസിനു സമീപത്തുകൂടി റെയിൽവേ കോമ്പൗണ്ടിലൂടെ ഒഴുകുന്ന തോട് വൃത്തിയാക്കുന്നതിനിടെ ശക്തമായ വെള്ളപ്പാച്ചിലിൽ ജോയി ടണലിനുള്ളിലേക്ക് ഒഴുകിപ്പോയത്.
മാലിന്യ നീക്കം പരിശോധിക്കാൻ മൂന്ന് അമിക്കസ് ക്യൂറിമാർ
കൊച്ചി: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ റെയിൽവേയ്ക്കും സംസ്ഥാന സർക്കാരിനുംതിരുവനന്തപുരം കോർപ്പറേഷനും ഹൈക്കോടതിയുടെ നിർദ്ദേശം. പരസ്പരം പഴിചാരുകയല്ല വേണ്ടതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. മാലിന്യം എങ്ങനെ നീക്കം ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോടും റെയിൽവേയോടും കോർപ്പറേഷനോടും ആവശ്യപ്പെട്ടു. ഹർജിയിൽ കോർപ്പറേഷനെ കക്ഷി ചേർത്തു. തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണത്തെ തുടർന്ന് കോടതി വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു.
മാലിന്യപ്രശ്നത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയോഗിച്ചു.അഡ്വ.ടി.വി. വിനുവിന്റെ നേതൃത്വത്തിലുള്ള സംഘം 19നകം സന്ദർശനം നടത്തണം.ഇവരുടെ പ്രതിഫലമായ ഒന്നര ലക്ഷം രൂപ റെയിൽവേയും സർക്കാരും കോർപ്പറേഷനും വഹിക്കണം. വെള്ളക്കെട്ട് പരിഹാരത്തിന് ആവിഷ്കരിച്ച പഴയഓപ്പറേഷൻ അനന്തയിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തണം.
മാലിന്യം റെയിൽവേ നീക്കണം
1. തോടു കടന്നുപോകുന്ന റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം
2. ഇവിടേക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ഒഴുകിയെത്തുന്നില്ലെന്ന് കോർപ്പറേഷൻ ഉറപ്പാക്കണം.
3. മാലിന്യ നിർമാർജ്ജനത്തിനായി കർമ്മപദ്ധതി തയ്യാറാക്കണം. ഇതിന് സർക്കാരിന്റെ മേൽനോട്ടം ഉണ്ടാകണം.
4. കോർപ്പറേഷന്റെ സ്ഥലത്താണോ മാലിന്യം സംസ്കരിക്കുന്നത്, അതോ കരാറുകാർക്ക് നൽകുകയാണോ എന്ന് അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |