തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ നാലു ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പാലക്കാട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിൽ കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർമാർ അറിയിച്ചു.
കാസർകോട് ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ അതിശക്തമായ മഴയിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്കാണ് ജില്ലാകളക്ടർ കെ.ഇമ്പശേഖർ അവധി പ്രഖ്യാപിച്ചത്. അതേസമയം കോളേജുകൾക്ക് അവധി ബാധകമാക്കിയിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല.
കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കടക്കം അവധി ബാധകമാണ്. മുൻനിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്‌സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല.
വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. മോഡൽ റസിഡൻഷ്യൽ, നവോദയ സ്കൂളുകൾക്ക് അവധി ബാധകമല്ല.
പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, കിന്റർഗാർട്ടൻ, മദ്രസ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല. മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണചുമതല ഉറപ്പുവരുത്തേണ്ടതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |