കോഴിക്കോട്: കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും പാർട്ടി വിടില്ലെന്ന് കെ. മുരളീധരൻ. രാഹുൽഗാന്ധിയുടെ നേതൃത്വം അംഗീകരിച്ച് സാധാരണ പ്രവർത്തകനായി തുടരാനും ബുദ്ധിമുട്ടില്ല. കോൺഗ്രസിനെ വിട്ടൊരു കളിയുമില്ല. അക്കാരം 101 ശതമാനം ഉറപ്പാണ്. കെ. കരുണാകരന് ഇനിയൊരു ചീത്തപ്പേരുണ്ടാക്കില്ല. തൃശൂർ തോൽവി ചർച്ച ചെയ്യേണ്ടെന്ന് കരുതിയാണ് വയനാട് ക്യാമ്പിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ടി.എൻ.പ്രതാപനും ഷാനിമോൾ ഉസ്മാനും വയനാട് ക്യാമ്പിൽ തനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ലെന്ന് അവർ തന്നെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്. വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പ്രചാരണത്തിൽ സജീവമാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിയത് നല്ല തീരുമാനമാണ്. കെ. സുധാകരന് കണ്ണൂരും ചെന്നിത്തലയ്ക്ക് കോഴിക്കോടും നൽകിയത് നന്നായി. ഓരോയിടത്തും നേതാക്കൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. അല്ലാതെ ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ല. തന്റെ വോട്ട് തിരുവനന്തപുരത്താണ്. അവിടെ പി.സി. വിഷ്ണുനാഥിനെ സഹായിക്കും.
തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്കെതിരെ പോസ്റ്റർ ഒട്ടിച്ചതിന് പിന്നിൽ ഇരുട്ടത്തിരുന്ന് പോസ്റ്റർ ഒട്ടിക്കുന്നവരാണ്. അത്തരക്കാരെ പാർട്ടിയിൽ നിന്ന് ചവിട്ടിപ്പുറത്താക്കണം. ഡി.സി.സി യോഗത്തിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ ഒരു കോൺഗ്രസുകാരനും പങ്കെടുക്കാതിരിക്കാനാവില്ല. തൃശൂരിലെ തോൽവി ഇനി ചർച്ച ചെയ്യേണ്ടതില്ല. അത് കഴിഞ്ഞുപോയ വിഷയമാണെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |