ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിക്കുമ്പോഴായിരുന്നു ശ്രീചിത്ര മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം. ചടങ്ങിൽ വിദ്യാർത്ഥികളായ ഞങ്ങളെയും പങ്കെടുപ്പിച്ചിരുന്നു. അന്ന് ഇന്ത്യയ്ക്കു പുറമെ ഇംഗ്ലണ്ടിലും അമേരിക്കയിലും പഠിച്ചുവന്ന ആളെന്ന നിലയിൽ ഡോ.എം.എസ്. വല്യത്താന് താരപരിവേഷം ഉണ്ടായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇന്നും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്- 'കാർഡിയോളജിയിലും ന്യൂറോളജിയിലും ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമാക്കി ലോകോത്തര ചികിത്സ ലഭ്യമാക്കുകയാണ് ശ്രീചിത്രയുടെ ലക്ഷ്യവും സ്വപ്നവും'. എന്തിനാണ് കാർഡിയോളജിക്കും ന്യൂറോളജിക്കും മാത്രമായി സെന്റർ ആരംഭിക്കുന്നതെന്ന് അന്ന് ചിലർ ചോദിച്ചതിന്റെ ഉത്തരം കൂടിയായിരുന്നു അത്.
തിരുവിതാംകൂർ രാജകുടുംബത്തിന്റെ സംഭാവനയുടെ ഭാഗമായ ശ്രീചിത്രയെ മികച്ച ചികിത്സാ ഗവേഷണ കേന്ദ്രമാക്കി മാറ്റാൻ സി.അച്യുതമേനോനെ പോലൊരു മുഖ്യമന്ത്രിയും രാജ്യത്തെ പ്രശസ്ത കാർഡിയാക് സർജനായ വല്യത്താനും വന്നതോടെ അത് മികവിന്റെ ത്രിവേണീ സംഗമമായി മാറി. അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലും ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിലും അദ്ദേഹം കാർഡിയാക് സർജറിയിൽ ഉന്നത പരിശീലനം നേടിയിരുന്നു. തനിക്കു ലഭിച്ച പരിശീലനം നാടിന്റെ ആരോഗ്യമേഖലയിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് അദ്ദേഹം ചിന്തിച്ചത്.
വാതപ്പനി വന്ന് ഹൃദയവാൽവ് അടയുന്ന മൈട്രൽ സ്റ്റേനോസിസ് കേരളത്തിൽ സാധാരണക്കാരിൽ പോലും സർവസാധാരണമായ വേളയിലാണ് ശ്രീചിത്ര പുതിയ വാൽവ് വിപണിയിലെത്തിച്ചത്. കൃത്രിമ വാൽവിന്റെ വില സാധാരണക്കാരന് താങ്ങാൻ പറ്റാത്ത അവസരത്തിലാണ് ഒരു അനുഗ്രഹംപോലെ ചിത്ര വാൽവ് വന്നത്. അതോടൊപ്പം തിരുവനന്തപുരം പൂജപ്പുരയിൽ ശ്രീചിത്ര സെന്റർ ഫോർ ബയോടെക്നോളജിയും സ്ഥാപിച്ചു. വൻചെലവ് വേണ്ടിവരുന്നവയുടെ ഇറക്കുമതി കുറച്ച് ബയോ കോംപാക്ടബിൾ മെഡിക്കൽ ഉത്പന്നങ്ങൾ ഇന്ത്യയിൽ തന്നെ ആദ്യമായി ഇവിടെ നിർമ്മിച്ച് വിലകുറച്ച് നൽകാനായി.
ഇങ്ങനെ അനവധി സംഭാവനകൾ ഡോ.വല്യത്താൻ നൽകിയിട്ടുണ്ട്. ഞങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നു. മലയാള ഭാഷ, സാഹിത്യം, സംസ്കാരം തുടങ്ങി ഞങ്ങൾക്ക് പൊതുതാത്പര്യമുള്ള വിഷയങ്ങൾ ഏറെയുണ്ടായിരുന്നു. ആയുർവേദത്തിലും അഗാധമായ അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചരക സംഹിതയെക്കുറിച്ചുള്ള രചനകൾ പ്രശംസനീയമാണ്. ആയുർവേദത്തിൽ നിന്ന് ആധുനിക വൈദ്യശാസ്ത്രത്തിലേക്ക് പല കാര്യങ്ങളും പ്രയോജനപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു.
വല്യത്താന്റെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിഞ്ഞോയെന്ന് അറിയില്ല. ഓരോ മേഖലയിലും സർഗാത്മകത പ്രകടിപ്പിക്കുന്നവരെ പ്രായപരിധിയുടെ ചട്ടക്കൂടിൽ ഒതുക്കി, പറഞ്ഞുവിടുന്ന രീതി മാറിയാൽ മാത്രമേ അത് സാദ്ധ്യമാവുകയുള്ളു. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ വല്യത്താനെയും, ഡോ.ചെറിയാനെയും എന്നെയും വിളിച്ച് ചർച്ച നടത്തിയിരുന്നു. ആരോഗ്യ മേഖലയിൽ ശക്തമായ ഹെൽത്ത് ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. എല്ലാവരുംകൂടി പൊതുമേഖലയെ ആശ്രയിച്ചാൽ അതിനുള്ള സംവിധാനം ഇവിടെയില്ല. നല്ല ഇൻഷ്വറൻസ് സംവിധാനം വന്നാൽ നന്നായിരുന്നു.
വല്യത്താൻ മടങ്ങിയശേഷം ശ്രീചിത്രയുടെ യാത്ര എത്രദൂരം മുന്നോട്ടു പോയി എന്നുകൂടി നമ്മൾ ആത്മപരിശോധന നടത്തേണ്ട വേളയാണിത്. വല്യത്താൻ കണ്ട സ്വപ്നം സാക്ഷാത്കരിക്കുകയാണ് അദ്ദേഹത്തിനു നൽകാവുന്ന ഉചിതമായ സ്മരണ. വല്യത്താൻ വിടപറയുമ്പോൾ വലിയൊരു ശൂന്യത അനുഭവപ്പെടുന്നു. കേരളത്തിന് ഒരു പ്രിയപുത്രനെ കൂടി നഷ്ടമാകുന്നു.
(വാഷിംഗ്ടൺ ഡി.സിയിൽ വച്ച് വി.എസ്. രാജേഷിനോട് പറഞ്ഞത് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |