ഡോ.എം.എസ്. വല്യത്താൻ വിടപറഞ്ഞ വാർത്തയറിഞ്ഞാണ് ഇന്നലെ ഉണർന്നത്. ഇന്ത്യയിലെതന്നെ മെഡിക്കൽ എഡ്യുക്കേഷന് ഏറ്രവും കൂടുതൽ സംഭാവന ചെയ്ത വിലപ്പെട്ട ജീവിതമാണ് വല്യത്താന്റേത്. മഹാരാജാവിന്റെ കാരുണ്യംകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രധാനസ്ഥാനത്ത് ആരും കണ്ടാൽ കൊതിക്കുന്ന ഭാഗത്ത് ഭാവിതലമുറകൾക്ക് ഹൃദയം- തലച്ചോർ സംബന്ധമായ രോഗങ്ങളിലെ ഗവേഷണത്തിനായി അദ്ദേഹം തുറന്ന പാതയുടെ മൂല്യം ഇന്ന് നാമറിയുന്നു.
ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തെ മുന്നോട്ടു നയിക്കാൻ വല്യത്താൻ നിയോഗിക്കപ്പെട്ടത് നമ്മുടെ ഭാഗ്യമായി കരുതാം. വലിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം അതിനു പറ്റിയ പരിഷ്കാരങ്ങൾ ഇന്ത്യയിൽ വളർത്തിക്കൊണ്ടുവരാൻ അങ്ങേയറ്റം ശ്രമിച്ചു. ഇന്ത്യയിൽ വളർന്നുവരുന്ന ജനസമൂഹത്തെ ആധുനിക വൈദ്യശാസ്ത്രം പരിചയപ്പെടുത്തിയ അദ്ദേഹം ആ ശ്രമത്തിൽ അങ്ങേയറ്രം വിജയിച്ചു. ആ ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ശ്രീചിത്രയെയും അവിടത്തെ വിദ്യാർത്ഥികളെയും വളർത്തിയെടുത്തത്. ഒപ്പം പ്രവർത്തിച്ചവർക്കെല്ലാം അദ്ദേഹം മാർഗദീപമായിരുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുതിയ ആശയങ്ങൾ ഉൾക്കൊള്ളാനും അത് നാടിന് പരിചയപ്പെടുത്താനുമാണ് അദ്ദേഹം വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. അദ്ദേഹത്തിന്റെ വിജയം ആസ്വദിച്ച എല്ലാ വിദ്യാർത്ഥികളും അത് എന്നും കൃതാർത്ഥതയോടെ ഓർമ്മിക്കുകയും പുതിയ തലമുറകൾക്ക് പകർത്തിക്കൊടുക്കുകയും ചെയ്യുമെന്ന് വിശ്വസിക്കാം.
ഗവൺമെന്റ് ഒഫ് ഇന്ത്യ പദ്മ പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തിന്റെ പ്രതിഭയെ ആദരിച്ചു. ഫ്രഞ്ച് ഗവൺമെന്റ് അദ്ദേഹത്തെ അങ്ങേയറ്രം പ്രശംസിച്ചു. മെഡിക്കൽ ഉന്നതവിദ്യാഭ്യാസത്തിനായി അദ്ദേഹം ചെയ്ത സംഭാവനകൾ നമുക്കൊരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |