മുംബയ് : ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളുടെ തിരഞ്ഞെടുപ്പിൽ വ്യക്തമായത് പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ ശക്തമായ സ്വാധീനം.
ട്വന്റി-20 ഫോർമാറ്റിൽ ഹാർദിക് പാണ്ഡ്യയിലേക്ക് എത്തേണ്ടിയിരുന്ന നായിക സ്ഥാനം സൂര്യകുമാർ യാദവിന് ലഭിച്ചതും ഏകദിനത്തിൽ ബി.സി.സി.ഐയ്ക്ക് എതിർപ്പ് ഉണ്ടായിട്ടും ശ്രേയസ് അയ്യർ തിരിച്ചെത്തിയതും ഏകദിനത്തിലെ പുതിയ താരമായി ഹർഷിത് റാണ എത്തിയതും ഗംഭീറിന്റെ നിർബന്ധപ്രകാരമാണെന്നാണ് ബി.സി.സി.ഐക്ക് ഉള്ളിൽ നിന്നുതന്നെ അറിയുന്നത്. പക്ഷേ തിരിച്ചടി കിട്ടിയത് മലയാളി താരം സഞ്ജു സാംസണിനാണ്. അവസാനമായി കളിച്ച ഏകദിന പരമ്പരയിൽ സെഞ്ച്വറി നേടിയിട്ടും ലങ്കയിലുള്ള ഏകദിന പരമ്പരയിൽ ഇടം കിട്ടിയില്ല. ട്വന്റി-20യിൽ രണ്ട് വിക്കറ്റ് കീപ്പർമാരിൽ ഒരാളായി ഒതാങ്ങേണ്ടിവന്നു.
പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെആദ്യ വെല്ലുവിളിയാണ് ലങ്കൻ പര്യടനം. ലോകകപ്പിന് ശേഷം നായകൻ രോഹിത് ശർമ്മ ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ച സാഹചര്യത്തിലാണ് പുതിയ നായകനെ തിരഞ്ഞെടുക്കേണ്ട സ്ഥിതിയുണ്ടായത്. സ്വാഭാവികമായും രോഹിത് ഒഴിയുമ്പോൾ ക്യാപ്ടൻസി ഹാർദിക്കിലേക്കാണ് എത്തേണ്ടിയിരുന്നത്. എന്നാൽ ഫിറ്റ്നസിന്റെ പേരിൽ ഹാർദിക്കിന് പകരം സൂര്യയെ ക്യാപ്ടനാക്കി എന്ന് ഔദ്യോഗികഭാഷ്യമുണ്ടെങ്കിലും ടീമിലെ എല്ലാവരുമായും നല്ല ബന്ധമുള്ളയാൾ ക്യാപ്ടനാകണം എന്ന ഗംഭീറിന്റെ നിർബന്ധമാണ് സൂര്യയെ ക്യാപ്ടനാക്കി മാറ്റിയതത്രേ.മുംബയ് ഇന്ത്യൻസിന്റെ ക്യാപ്ടനായതിന് ശേഷമുള്ള പ്രശ്നങ്ങൾ ഇന്ത്യൻ ടീമിലെ പലതാരങ്ങളുടെയും ഉള്ളിൽ ഹാർദിക്കുമായി അലോസരമുണ്ട്. ഹാർദിക്കിന് കീഴിൽ കളിക്കുന്നതിനെ പലരും ഇഷ്ടപ്പെടുന്നില്ലെന്ന് ഗംഭീറിനെ അറിയിച്ചിരുന്നു.അതേസമയം സൂര്യയോട് തനിക്ക് പ്രത്യേക മമതയൊന്നുമില്ലെന്ന് ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയതിലൂടെ ഗംഭീർ വ്യക്തമാക്കിയിട്ടുമുണ്ട്. ഹാർദിക്കിനെ ക്യാപ്ടൻസിയിൽ നിന്ന് മാറ്റുന്നതിൽ കോച്ചും സെലക്ടറും ഒറ്റക്കെട്ടായിരുന്നെങ്കിലും ബി.സി.സി.ഐയിലെ ഉന്നതർക്ക്; പ്രത്യേകിച്ച് ഗുജറാത്തുകാരനായ സെക്രട്ടറി ജയ് ഷായ്ക്ക് . അതിനാലാണ് ടീം പ്രഖ്യാപനം രണ്ടുമൂന്ന് ദിവസം വൈകിയത്. എന്നാൽ താൻ സ്ഥാനമേറ്റെടുക്കുകയാണെങ്കിൽ ടീം സെലക്ഷനിൽ സ്വാതന്ത്ര്യം വേണമെന്ന് ഗംഭീർ കടുപ്പിച്ച് പറഞ്ഞു. അടുത്തവർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റാണ് ഗംഭീറിന്റെ ആദ്യത്തെ വലിയ ഉദ്യമം. അതിന് വേണ്ട ടീമിനെ ഇപ്പോഴേ ഒരുക്കിയെടുക്കാനാണ് ഗംഭീർ ലക്ഷ്യമിടുന്നത്. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ആറ് ഏകദിനങ്ങളിൽ മാത്രമാണ് ഇന്ത്യൻ ടീം കളിക്കുന്നത്. അതിനാൽതന്നെ പരീക്ഷണങ്ങൾ ഇപ്പോൾ തന്നെ തുടങ്ങാനാണ് ഗംഭീറിന്റെ ശ്രമം.
ഏകദിനത്തിൽ വിക്കറ്റ് കീപ്പറായി കെ.എൽ രാഹുലും മദ്ധ്യനിര ബാറ്ററായി ശ്രേയസ് അയ്യരും എത്തിയതോടെയാണ് സഞ്ജുവിന് അവസരം ഇല്ലാതായത്. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഏകദിന ടീമിലേക്ക് എത്തിയ സഞ്ജു ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സെഞ്ച്വറി നേടിയിരുന്നു. എന്നിട്ടും അടുത്തപരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെടുകയാണ്. ട്വന്റി-20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും സന്നാഹത്തിലല്ലാതെ ഒറ്റക്കളിപോലും കളിച്ചിട്ടില്ല. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ സഞ്ജു ഉണ്ടാവില്ലെന്ന് ഇതോടെ ധാരണയായിട്ടുണ്ട്. ഏകദിന ലോകകപ്പിന് ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിന്റെ പേരിൽ ശ്രേയസ് അയ്യർ ബി.സി.സി.ഐയുമായി ഉടക്കിലായിരുന്നു. താരത്തിന്റെ കരാറും റദ്ദാക്കിയിരുന്നു. ഐ.പി.എല്ലിൽ ശേയസ് നായകനും ഗംഭീർ മെന്ററുമായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് ജേതാക്കളായത്. ഗംഭീർ ഇന്ത്യൻ കോച്ചായതോടെ ശ്രേയസിനെ ടീമിൽ വേണമെന്ന് ശക്തമായി ആവശ്യപ്പെടുകയായിരുന്നു. ഏകദിനടീമിൽ പുതുതായി എത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ഹർഷിത് റാണയും ഗംഭീറിന്റെ ആവശ്യപ്രകാരമാണ് ഉൾപ്പെട്ടതെന്ന് ഉറപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |