ന്യൂഡൽഹി: ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ ബഹിരാകാശ സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് 1000 കോടി രൂപയുടെ ഫണ്ട് നീക്കിവച്ച് കേന്ദ്ര ബഡ്‌ജറ്റ്. ഇത് 180 ലധികം സർക്കാർ അംഗീകൃത ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബഹിരാകാശ മേഖലയിലെ പര്യവേഷണത്തിന് ഉപയോഗിക്കുന്ന റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, പേടകങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ശ്രദ്ധയമായ പുരോഗതി ഇന്ത്യ കെെവരിച്ചതായും ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്‌ജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.
നിലവിൽ 18 കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ, ഒമ്പത് നാവിഗേഷൻ ഉപഗ്രഹങ്ങൾ, മൂന്ന് കാലാവസ്ഥ ഉപഗ്രഹങ്ങൾ, 20 ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ എന്നിവ ഉൾപ്പെടുന്ന 55 സജീവ ബഹിരാകാശ ഉപഗ്രഹങ്ങൾ ഇന്ത്യയ്ക്കുള്ളതായി സാമ്പത്തിക സർവേയിൽ പറയുന്നു.
കഴിഞ്ഞ വർഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ചന്ദ്രയാൻ- 3 ഇറക്കി വിജയം സ്വന്തമാക്കിയിരുന്നു. ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. ബഡ്‌ജറ്റിൽ ഫണ്ട് വകയിരുത്തിയതിലൂടെ ബഹിരാകാശ ഗവേഷണ മേഖലയിൽ കൂടുതൽ പര്യവേഷണങ്ങൾ നടത്താനാകുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |