ന്യൂഡൽഹി: ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്റിൽ ആന്ധ്രാപ്രദേശിന് കോടികളുടെ പദ്ധതികളാണ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് 15,000 കോടി രൂപയുടെ സഹായമാണ് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചത്. മൂന്നാം തവണ എൻഡിഎ അധികാരത്തിലേറാൻ പ്രധാന പങ്കുവഹിച്ച സഖ്യകക്ഷിയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി).
കേന്ദ്ര സർക്കാരിൽ സ്‌പീക്കർ സ്ഥാനം, കൂടുതൽ മന്ത്രി സ്ഥാനങ്ങൾ എന്നിവയൊക്കെ ചോദിച്ചെങ്കിലും ടിഡിപിക്ക് നിരാശയായിരുന്നു ഫലം. എന്നാൽ, സർക്കാർ രൂപീകരിച്ച ശേഷമുള്ള ആദ്യ ബഡ്‌ജറ്റിൽ വലിയ പരിഗണനയാണ് കേന്ദ്രം നൽകിയിരിക്കുന്നത്. പ്രത്യേക പാക്കേജാണ് ആന്ധ്രാപ്രദേശിന് പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 15,000 കോടി രൂപ ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘങ്ങൾ കേന്ദ്ര സർക്കാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ആ ആവശ്യം അതേപടിതന്നെ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നുവെന്നും ബഹുമുഖ വികസന ഏജൻസികൾ വഴിയുള്ള പിന്തുണ സുഗമമാക്കുമെന്നും ബഡ്‌ജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമലാ സീതാരാമൻ പറഞ്ഞു.
എൻഡിഎയിൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള പാർട്ടിയാണ് (16 സീറ്റ് ) ടിഡിപി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു നേരത്തെ ടിഡിപി മുന്നണി വിട്ടത്. ഇത്തവണ മുന്നണിയിലേക്ക് ശക്തമായ നിലയില്‍ തന്നെ തിരിച്ച് വന്ന ചന്ദ്രബാബു നായിഡു തങ്ങളുടെ ആവശ്യം വീണ്ടും ശക്തമാക്കുകയായിരുന്നു. തനിച്ച് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ നായിഡുവിന്റെ ആവശ്യങ്ങൾക്ക് ബിജെപി വഴങ്ങിക്കൊടുക്കുകയാണ് എന്നുവേണം വിലയിരുത്താൻ.
അമരാവതിക്കായി 15,000 കോടി രൂപ അനുവദിച്ചതിന് തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മന്ത്രിയുമായ നാരാ ലോകേഷ് കേന്ദ്രത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. അമരാവതി, പോളവാരം, ജീവനാഡി എന്നിവയുടെ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് പൂർണ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന് ജനങ്ങളുടെ പേരിൽ നന്ദി അറിയിച്ചുകൊണ്ട് എക്‌സിലൂടെയാണ് ലോകേഷ് പോസ്റ്റിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |