മികച്ച ഗായകൻ, സോഷ്യൽ മീഡിയ വൈറൽ താരം അങ്ങനെ പതിനാറുകാരൻ ഹിഷാമിന് വിശേഷണങ്ങൾ പലതാണ്. 'വട്ടേപ്പം വെന്തെങ്കിൽ താട്ടെ', 'അഴകിയ ലൈല' തുടങ്ങി ഹിഷാമിന്റെ നിരവധി ഗാനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. കേരള കൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഹിഷാം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ ഹിഷാം എ ആർ റഹ്‌മാന്റെ ആരാധകനാണ്. എല്ലാ പാട്ടുകളും പാടാറുണ്ടെങ്കിലും അടിപൊളി പാട്ടുകളോടാണ് തനിക്ക് കൂടുതൽ പ്രിയമെന്ന് ഹിഷാം പറയുന്നു.
ഒന്നരലക്ഷം ഫോളോവേഴ്‌സ്
ഇൻസ്റ്റഗ്രാമിൽ മാത്രം ഒന്നരലക്ഷം ഫോളോവേഴ്‌സാണ് ഈ കൊച്ചുമിടുക്കന് ഉള്ളത്. ആദ്യം മാപ്പിളപ്പാട്ട് പാടിയാണ് തുടങ്ങിയത്. കുറച്ചുനാൾ മുമ്പുവരെ വെറും ഇരുന്നൂറ് ഫോളോവേഴ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. റീച്ച് കിട്ടാനും ബുദ്ധിമുട്ടായിരുന്നുവെന്ന് ഹിഷാം പറഞ്ഞു.
എന്നാൽ 'വട്ടേപ്പം വെന്തെങ്കിൽ താട്ടെ' പാട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഇരുന്നൂറ് അറുപതിനായിരമായി. തുടർന്ന് വേറെയും പാട്ടുകൾ വൈറലായതോടെ ഫോളോവേഴ്സിന്റെ എണ്ണം ഒന്നരലക്ഷം കടന്നു.
എഴുന്നൂറോളം സ്റ്റേജ് ഷോ
സോഷ്യൽ മീഡിയയിൽ വൈറലായതിന് ശേഷം എവിടെപ്പോയാലും ആളുകൾ തിരിച്ചറിയാൻ തുടങ്ങി. അതുപോലെ തന്നെ ഒരുപാട് പരിപാടികളും ഉദ്ഘാടനങ്ങളുമൊക്കെ വരാൻ തുടങ്ങി. ഇതുവരെ എഴുന്നൂറോളം സ്റ്റേജ് ഷോകൾ ചെയ്‌തിട്ടുണ്ട്. കുട്ടിക്കുപ്പായം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും അതിൽ ഫൈനലിസ്റ്റാവുകയും ചെയ്‌തു.
അഭിനന്ദിച്ച് സെലിബ്രിറ്റികളും
അനാർക്കലി ചേച്ചി, സൗബിൻ സാർ, അഖിൽ മാരാർ സാർ, നീരജ് മാധവ് സാർ അങ്ങനെ ഒരുപാട് സെലിബ്രിറ്റികളുടെ ലൈക്കുകളും കമന്റുകളും മെസേജുകളുമൊക്കെ വരാറുണ്ട്. പ്ലേ ബാക്ക് സിംഗർ ആകണമെന്നതാണ് ആഗ്രഹം. സിനിമാ മേഖലയിൽ നിന്ന് ഇതുവരെ ഓഫറുകളൊന്നും വന്നിട്ടില്ല. വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഫാമിലിയും ടീച്ചർമാരും ഫുൾ സപ്പോർട്ട്
വീട്ടിൽ ഉമ്മ, ഉപ്പ, താത്ത, അനിയൻ എന്നിവരാണ് ഉള്ളത്. ഇവർക്കെല്ലാവർക്കും പാട്ട് ഇഷ്ടമാണ്. എല്ലാവരും ഫുൾ സപ്പോർട്ടാണ്. ഉമ്മ കുറച്ചൊക്കെ പാട്ട് പാടും.
പാട്ടും പഠിത്തവും ഒന്നിച്ചുകൊണ്ടുപോകാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഞാൻ സെന്റ്. മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ പരിയാപുരമാണ് പഠിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയാണ്. അദ്ധ്യാപകരും നല്ല പിന്തുണയാണ് നൽകുന്നത്. പാട്ടിറങ്ങുമ്പോൾ അയച്ചുതരണമെന്ന് പറയാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |