അങ്കോള: കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക കണ്ടെത്തൽ. ഗംഗാവലി പുഴയിൽ വലിയൊരു വസ്‌തുവിന്റെ സൂചന ലഭിക്കുന്ന തരത്തിൽ റഡാർ സിഗ്നൽ ലഭിച്ചയിടത്ത് തന്നെ നാവികസേനയുടെ സോണാറിലും ശക്തമായ സിഗ്നൽ ലഭിച്ചു. ഇത് ഒരുപക്ഷെ അർജുന്റെ ട്രക്കോ വലിയ ടവറോ ആയിരിക്കാമെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഷിരൂർ ദൗത്യത്തിൽ നിർണായകമായ സിഗ്നൽ ലഭിച്ചത്.
പുഴയിൽ ശക്തമായ അടിയൊഴുക്കുള്ള ഈ ഭാഗത്ത് അന്വേഷിക്കാൻ ഇന്ന് സംഘത്തിന് കഴിഞ്ഞിരുന്നില്ല. വലിയ വസ്‌തുവിന്റെ സാന്നിദ്ധ്യമായതിനാൽ നാളെ ഇവിടെ പ്രധാനമായും തെരച്ചിൽ നടത്തുമെന്നാണ് നാവികസേന വ്യക്തമാക്കിയത്. രാവിലെ കരയിലെ ശേഷിച്ച മൺകൂനയിലെ തിരച്ചിലിന് ശേഷമാണ് പുഴയിൽ ഇറങ്ങിയത്. ഇന്ന് റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിക്കുന്ന ആധുനിക ഉപകരണം ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിൽ തിരയും. സൈന്യത്തിലെ സ്കൂബ ഡൈവർമാർ ഇതിനായി എത്തും. ഇതിന് കേന്ദ്രം സുരക്ഷാ അനുമതി നൽകി. റിട്ട മേജർ ജനറൽ എം ഇന്ദ്രബാലനും സംഘവും ബുധനാഴ്‌ച രാവിലെ എത്തും.
നേവി സ്കൂബാ ഡൈവർമാർ നദീതീരത്ത് നിന്ന് 40 മീറ്റർ അകലെ റഡാർ സിഗ്നൽ കണ്ടെത്തിയ പ്രദേശം നാവികസേനാ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിച്ചിരുന്നു. സഹോദരൻ ജിതിൻ അടക്കമുള്ള അർജുന്റെ ബന്ധുക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കും സ്ഥലത്തേക്ക് ആദ്യം പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീട് ജിതിനെ മാത്രം കടത്തിവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |