SignIn
Kerala Kaumudi Online
Wednesday, 24 July 2024 2.54 AM IST

ഇടുക്കിയിൽ കർഷകർ ഏലകൃഷി ഉപേക്ഷിച്ച് മറ്റ് രണ്ട് വിളകൾ വ്യാപകമായി കൃഷിചെയ്യുന്നു, കാരണമിതാണ്

cardamom

ഇടുക്കി: അടിസ്ഥാന വിലയിലെ ചാഞ്ചാട്ടവും പ്രതികൂല കാലാവസ്ഥയും വില്ലനായതോടെ സുഗന്ധവ്യജ്ഞനങ്ങളുടെ റാണിയായ പച്ചപ്പൊന്നിനോട് ഗുഡ് ബൈ പറയാനൊരുങ്ങി ഇടുക്കി. ഏലം ഉപേക്ഷിച്ച് കാപ്പിയിലും കുരുമുളകിലുമാണ് കർഷകർ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്നത്. മുമ്പ് ഏലയ്ക്കയ്ക്ക് കിലോയ്ക്ക് 7000 രൂപ വരെ വിലയുയർന്നപ്പോൾ കാപ്പിയും കുരുമുളകും വെട്ടി ഏലം നട്ട അതേ കർഷകരാണ് വീണ്ടും മാറി ചിന്തിക്കുന്നത്.


കനത്ത കൃഷി നാശമുണ്ടായിട്ടും ഓഫ് സീസണിലും പ്രതീക്ഷയ്ക്കൊത്ത് ഏലയ്ക്ക വില ഉയരാത്തത് വൻകിട ചെറുകിട കർഷകരെ വല്ലാതെ ബാധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളത്തിനും മറ്റും വില അമിതമായി ഉയർന്നത് കർഷകരുടെ സാമ്പത്തിക സ്ഥിതി കൂടുതൽ പരുങ്ങലിലാക്കി. ഇതിനിടയിൽ കൂലി വർദ്ധനയും പിരിമുറുക്കത്തിലാക്കി.

ഉത്പന്ന വില പിന്നിട്ട ഏതാനും ആഴ്ചകളായി ശക്തമായ ചാഞ്ചാട്ടത്തിലാണ്. ജൂലായ് പിറശേഷം ശരാശരി ഇനങ്ങൾ കിലോഗ്രാമിന് 2100-2200 രൂപ റേഞ്ചിലാണ് പല ലേലങ്ങളിലും ഇടപാടുകൾ നടന്നത്. ജൂണിൽ വില 2400-2500 രൂപ നിലവാരത്തിലായിരുന്നു. വ്യാപാരികളുടെയും ലേല ഏജൻസികളുടെയും റീപൂളിംഗെന്ന കള്ളക്കളിയും കർഷകർ ഏലംകൃഷി ഉപേക്ഷിക്കുന്നതിന് പ്രധാന ഘടകമാണ്.

കർഷകർ പതിക്കുന്ന എലയ്ക്ക ലേല എജൻസികളും അവരുടെ ബിനാമികളായ കച്ചവടക്കാരും ചേർന്ന് ലേലത്തിൽ പിടിച്ച് വീണ്ടും ലേലത്തിൽ പതിക്കുന്നതിനെയാണ് റീ പൂളിംഗ് എന്ന് പറയുന്നത്. ഇതുവഴി വില്പനയ്ക്ക് എത്തുന്ന ഏലയ്ക്കയുടെ അളവ് ഉയർത്തി നിറുത്തി ദൗർലഭ്യം ഇല്ലെന്ന് വരുത്തിത്തീർക്കുകയും വില ഉയരാനുള്ള സാദ്ധ്യത തടയുകയുമാണ് തന്ത്രം. ഓൺലൈൻ ലേലത്തിൽ വില എത്ര ഇടിഞ്ഞാലും ഉത്തരേന്ത്യൻ വിപണിയിൽ വില കാര്യമായി കുറയില്ല. വിലവ്യത്യാസത്തിന്റെ ഈ നേട്ടം വ്യാപാരികളുടെ പോക്കറ്റിലേക്കാണ് പോകുന്നത്. പരമാവധി ലാഭം ലക്ഷ്യമിട്ട് കർഷകരിൽ നിന്ന് കഴിയുന്നത്ര വില കുറച്ച് വാങ്ങുകയാണ് വ്യാപാരികളുടെ തന്ത്രം.


ഏലം ഉപേക്ഷിച്ചവരിൽ കൂടുതലും വേനലിനെ അതിജീവിക്കാൻ താരതമ്യേന ശേഷിയുള്ള കാപ്പി കൃഷിയാണ് കർഷകരും തിരഞ്ഞെടുക്കുന്നത്. കാപ്പി കൃഷിക്ക് കോഫി ബോർഡ് നൽകുന്ന സബ്സിഡിയും പ്രചോദനമാണ്. ഹൈറേഞ്ചിലെ മണ്ണിന്റെ ഘടന കുരുമുളകിനും പാകമായതിനാൽ ഏലം കൃഷി കൈവിട്ട കർഷകർ കുരുമുളകുചെടിയും വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങി. ഏലത്തിനെ അപേക്ഷിച്ച് കാപ്പിക്കും കുരുമുളകിനും നഷ്ടവും ഉത്പാദനച്ചെലവും കുറവാണെന്ന് കർഷകർ പറയുന്നു.

ഏലയ്ക്ക ഉത്പാദനം ഏറ്റവും ഉയർന്നുനിൽക്കുന്ന കുമളി, വണ്ടന്മേട്, നെടുങ്കണ്ടം, ഉടുമ്പൻചോല, ശാന്തമ്പാറ, രാജകുമാരി മേഖലകളിൽ വരൾച്ചയിൽ കനത്ത കൃഷിനാശമാണുണ്ടായത്. മേയ് മാസം പകൽ താപനില അനിയന്ത്രിതമായി ഉയർന്നതിനിടയിൽ ജലസേചന സൗകര്യങ്ങൾ വേണ്ടത്ര ലഭ്യമാകാതെ പോയതും ഒട്ടുമിക്ക തോട്ടങ്ങളിലും കൃഷിനാശത്തിന് ഇടയാക്കി. ഏകദേശം 20 ഡിഗ്രി താപനിലയിൽ പിടിച്ചു നിൽക്കാൻ ഏലച്ചെടികൾക്കാകും. അന്ന് സംസ്ഥാനത്ത് പകൽ താപനില ഇതിന്റെ ഇരട്ടിയിലേക്ക് നീങ്ങിയത് തോട്ടം മേഖലയെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചു.

'ഏകദേശം 30-35 ശതമാനം ഏലക്കൃഷി വരൾച്ചയിൽ കരിഞ്ഞുണങ്ങി. ഒട്ടുമിക്ക തോട്ടങ്ങളിലും ശരങ്ങൾ കരിഞ്ഞുണങ്ങിയത് ഇക്കുറി വിളവ് ചുരുങ്ങാനും ഇടയാക്കും. നിലവിലെ സ്ഥിതിയിൽ പുതിയ വിളവ് ആഗസ്റ്റിൽ പ്രതീക്ഷിക്കാനാവില്ല'


ഏലംകർഷകർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRICULTURE, AGRICULTURE NEWS, CARDOMOM, CULTIVATION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.